കീവ്: യുക്രെയിൻ തലസ്ഥാനമായ കീവിൽ ആക്രമണം ശക്തമാക്കിയ റഷ്യ നഗരകേന്ദ്രത്തിലും പുറത്തും സ്‌ഫോടനങ്ങൾ നടത്തി.
കീവിൽ റെയിൽവേ സ്‌റ്റേഷന് നേരേയും മിസൈൽ ആക്രമണം നടത്തി. നാലു റൗണ്ട് സ്ഫോടനമുണ്ടായി. കീവിലെ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമാക്കി വന്ന റോക്കറ്റുകൾ തകർത്തെന്ന് യുക്രെയിൻ അവകാശപ്പെട്ടു. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം യാത്ര തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കീവിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജനങ്ങളോട് റഷ്യ ആവശ്യപ്പെട്ടിരുന്നു. കരിങ്കടലിൽ നിന്ന് കീവിലേക്കുള്ള പാതയും റഷ്യ കൈയടക്കി.
റഷ്യൻ സേന രാജ്യത്ത് സൂപ്പർ മാർക്കറ്റുകളും കടകളും വളഞ്ഞ് ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയാണെന്നും ഭക്ഷണത്തിനും ഇന്ധനത്തിനുമടക്കം റഷ്യൻ സേന ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈനിക സാന്നിദ്ധ്യം ഇല്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
യുക്രെയിനിലേക്ക് ആയുധങ്ങളും സൈനിക സഹായവും എത്തിക്കാമെന്ന് സ്പെയിൻ അറിയിച്ചു. ആദ്യഘട്ടത്തിൽ യന്ത്രത്തോക്കുകൾ, ഗ്രനേഡ് ലോഞ്ചറുകൾ എന്നിവയാണ് അയയ്‌ക്കുന്നത്. ജർമ്മനിയും യുക്രെയിന് കൂടുതൽ സൈനിക സഹായം നൽകിയേക്കും.
റഷ്യയുടെ രണ്ടു പോർവിമാനങ്ങൾ ബാൾട്ടിക് തീരത്തെ വ്യോമപരിധി ലംഘിച്ച് സ്വീഡനിൽ പ്രവേശിച്ചെന്ന് ആരോപണമുണ്ട്
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യുക്രെയിൻ വിഷയത്തിൽ 90 മിനിട്ടോളം ചർച്ച നടത്തി
പത്ത് ലക്ഷം പേർ യുക്രെയിൽ നിന്ന് പലായനം ചെയ്തെന്നും 100 വർഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണിതെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 200,000 പേർ പലായനം ചെയ്തു.
അഭിമാനമെന്ന് സെലെൻസ്കി
റഷ്യയുടെ അധിനിവേശത്തിനെതിരെയുള്ള യുക്രെയിൻ ജനതയുടെ വീരോചിത ചെറുത്തുനിൽപ്പിൽ അഭിമാനിക്കുന്നുവെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി. നഗരങ്ങളിൽ നിന്ന് റഷ്യയെ തുരത്തുന്ന യുക്രെയിൻ ജനതയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |