കാബൂൾ : സ്ത്രീകൾ തല മുതൽ കാൽവിരൽ വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്ന ഉത്തരവുമായി അഫ്ഗാനിലെ ഭീകര സംഘടനയായ താലിബാൻ. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കുകയും ബുർഖ ധരിച്ചിരിക്കുകയും വേണം.
കാബൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതിരുന്നാൽ ഭർത്താവിനോ പിതാവിനോ അടുത്ത ബന്ധുവായ പുരുഷനോ എതിരെയാണ് നടപടിയെടുക്കുക.
തല മുതൽ കാൽ വരെ മൂടുന്ന ബുർഖകൾ പരമ്പരാഗതവും മാന്യവുമായ വേഷമാണെന്നും സ്ത്രീകൾ ഇത് ധരിക്കണമെന്നും 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ ഉപയോഗത്തിലുണ്ടായിരുന്ന നീല ബുർഖയാണ് അഭികാമ്യമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
അഫ്ഗാനിൽ ഏതാനും പട്ടണങ്ങളിൽ സ്ത്രീകൾ സാധാരണ ഹിജാബ് ധരിക്കുകയും മുഖം മറയ്ക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് താലിബാന്റെ പുതിയ നീക്കത്തിന് കാരണം.
അഫ്ഗാനിൽ താലിബാൻ ഭരണത്തിൽ വന്നതിന് പിന്നാലെ വിദ്യാഭ്യാസം ഉൾപ്പെടെ സ്ത്രീകളുടെ അവകാശങ്ങൾ പലതും നിഷേധിച്ചത് ലോകരാജ്യങ്ങളുടെ വിമർശനത്തിനിടയാക്കിയെങ്കിലും സ്ത്രീകൾക്കെതിരെയുള്ള വിവേചനം താലിബാൻ ഭീകരർ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |