ന്യൂയോർക്ക് : ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, സ്റ്റാച്യു ഒഫ് ലിബേർട്ടി, പാരീസിലെ ഈഫൽ ടവർ എന്നിവയേക്കാൾ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കിയെത്തുന്നു. ! 388945 ( 2008 TZ3 ) എന്ന ഈ ഛിന്നഗ്രഹം നാളെ പുലർച്ചെ 2.48 ഓടെ ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്നാണ് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ അറിയിച്ചിരിക്കുന്നത്.
1,608 അടി വീതിയുള്ളതാണ് ഈ ഛിന്നഗ്രഹം. എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഉയരം 1,454 അടിയാണ്. ഭൂമിയിൽ ഇടിച്ചാൽ കനത്ത നാശനഷ്ടം സൃഷ്ടിക്കാൻ കഴിവുള്ളതാണ് ഈ ഛിന്നഗ്രഹം. എന്നാൽ, ഭൂമിയിൽ നിന്ന് 2.5 ദശലക്ഷം മൈൽ അകലത്തിലൂടെയാണ് ഇത് കടന്നുപോവുക എന്നത് അല്പം ആശ്വാസമേകുന്നു. ഈ ദൂരം നമുക്ക് വളരെ അകലെയെന്ന് തോന്നാമെങ്കിലും ബഹിരാകാശ ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഇത് അത്ര അകലെയല്ല. ഭൂമിയുടെ വളരെ അടുത്തുകൂടിയുള്ള സഞ്ചാരമാണിതെന്ന് ഗവേഷകർ പറയുന്നു.
2020 മേയിൽ ഇതേ ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 1.7 ദശലക്ഷം മൈൽ അകലത്തിലൂടെ കടന്നുപോയിരുന്നു. സൂര്യനെ ഭ്രമണം ചെയ്യുന്നതിനിടെ എല്ലാ രണ്ട് വർഷം കൂടുമ്പോഴും ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാറുണ്ട്. ഇനി 2024 മേയിൽ ഭൂമിയിൽ നിന്ന് 6.9 ദശലക്ഷം മൈൽ അകലത്തിലൂടെ വീണ്ടും കടന്നു പോകും.
ഭൂമിയിൽ നിന്ന് 4.65 ദശലക്ഷം മൈൽ അകലത്തിൽ കടന്നുപോകുന്ന, നിശ്ചിത വലിപ്പത്തിൽ കൂടുതലുള്ള ഛിന്നഗ്രഹങ്ങളെ ' അപകട സാദ്ധ്യതയുള്ളത് " എന്ന ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്.
നാസ ഉൾപ്പെടെയുള്ള സ്പേസ് ഏജൻസികൾ നിലവിൽ ഭൂമിയ്ക്ക് ഭീഷണി ഉയർത്തിയേക്കാവുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളിലാണ്. ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ദിശ മാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ നാസ വിക്ഷേപിച്ച ഡാർട്ട് മിഷൻ ( ഡബിൾ ആസ്റ്ററോയ്‌ഡ് റീഡയറക്ഷൻ ടെസ്റ്റ് ) ഇതിന് ഉദാഹരണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |