കാൻബെറ : ഓസ്ട്രേലിയയിൽ നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. രാജ്യത്തിന്റെ 31ാം പ്രധാനമന്ത്രിയായി ആന്റണി ആൽബനീസ് (59) ചുമതലയേൽക്കും. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള ലിബറൽ - നാഷണൽ സഖ്യം ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു.
ആൽബനീസിന്റെ മദ്ധ്യ - ഇടതുപക്ഷ ലേബർ പാർട്ടി പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. എന്നാൽ വ്യക്തമായ ഭൂരിപക്ഷം ഇതുവരെ ഉറപ്പിച്ചിട്ടില്ല.
നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയായ ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി വരുന്ന മൂന്ന് വർഷം ഓസ്ട്രേലിയ ഭരിക്കും. ആൽബനീസ് 2013 ജൂൺ മുതൽ 2013 സെപ്തംബർ വരെ രാജ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്നു.കെവിൻ റൂഡ്, ജൂലിയ ഗില്ലാർഡ് മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
151 അംഗ പാർലമെന്റിൽ 76 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
66.33 ശതമാനം വോട്ടുകളെണ്ണിയപ്പോൾ 72 സീറ്റുകളോടെ ലേബർ പാർട്ടി മുന്നിലാണ്. ലിബറൽ സഖ്യം 50 സീറ്റുകളിൽ മാത്രമാണ് മുന്നിൽ. പരാജയം സമ്മതിച്ച സ്കോട്ട് മോറിസൺ ആന്റണി ആൽബനീസിനെ അഭിനന്ദിച്ചു. പാർട്ടി അദ്ധ്യക്ഷ പദവി മോറിസൺ ഒഴിഞ്ഞേക്കും.
അതേ സമയം, സർക്കാർ രൂപീകരണത്തിന് സ്വതന്ത്രരെയും ചെറുകക്ഷികളെയും ലേബർ പാർട്ടി ഒപ്പം കൂട്ടുമോ എന്ന് വ്യക്തമല്ല.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത് നാലാം തവണയാണ് ലേബർ പാർട്ടി രാജ്യത്ത് അധികാരത്തിലെത്തുന്നത്. വിലവർദ്ധനയും കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ വരുത്തിയ വീഴ്ചയാണ് മോറിസൺ ഭരണകൂടത്തിന് വിനയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |