ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അമൈലോയ്‌ഡോസിസ്എന്ന രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുഷറഫ് കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നാണ് കുടുംബം അറിയിച്ചത്. അവയവയങ്ങളുടെ പ്രവർത്തനം തകരാറിലായ മുഷറഫ് തിരിച്ചുവരവ് അസാദ്ധ്യമായ കഠിനമായ ഘട്ടത്തിലാണെന്നും കുടുംബം വ്യക്തമാക്കി.
മജ്ജയ്ക്കകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനായ അമൈലോയ്ഡ് ഹൃദയത്തിലോ വൃക്കകളിലോ കരളിലോ മറ്റ് അവയവങ്ങളിലോ നിക്ഷേപിക്കപ്പെടുന്ന അവസ്ഥയാണ് അമൈലോയ്‌ഡോസിസ്. അപൂർവ രോഗമായ ഇത് ബാധിച്ചാൽ മരുന്നുകളിലൂടെയും കീമോതെറാപ്പിയിലൂടെയും മൂലകോശം മാറ്റിവയ്ക്കുന്നതിലൂടെയും ആശ്വാസം കണ്ടെത്താമെന്നാല്ലാതെ പൂർണമായും മുക്തി നേടാനാകില്ല.
ഗുരുതരമാകുന്നതോടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കും. 2001 മുതൽ 2008 വരെ പാക് പ്രസിഡന്റായിരുന്ന മുഷറഫ് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ വധിച്ച കേസും രാജ്യദ്രോഹക്കേസുമുൾപ്പെടെ നേരിടുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യംവിട്ട് ആറ് വർഷമായി ദുബായിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |