ന്യൂയോർക്ക്: ലിംഗവിവേചനം കാണിച്ചുവെന്ന വനിത ജീവനക്കാരുടെ പരാതി തീർപ്പാക്കാൻ ഗൂഗിൾ 118 ദശലക്ഷം ഡോളർ (ഏകദേശം 9,224,862,400 രൂപ) നൽകിയെന്ന് റിപ്പോർട്ട്. എന്നാൽ വിവേചനം കാണിച്ചുവെന്ന് കുറ്റസമ്മതം നടത്താൻ ഗൂഗ്ൾ തയാറായില്ല. ഒരേ ജോലി ചെയ്യുന്ന പുരുഷ, വനിതാ ജീവനക്കാർക്ക് തുല്യ വേതനം നൽകുന്നില്ലെന്നും വനിതകളെ അവരെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്നില്ലെന്നുമായിരുന്നു ഗൂഗിളിനെതിരായ പരാതി. 2013 മുതൽ ഗൂഗിളിന്റെ കാലിഫോർണിയ ഓഫിസിൽ ജോലി ചെയ്തിരുന്ന 15,500 വനിത ജീവനക്കാർക്കാണ് പണം നൽകിയത്.
2017ൽ വനിത ജീവനക്കാർ സാൻഫ്രാൻസിസ്‌കോ കോടതിയിൽ വിവേചനം സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ഒരേ തസ്തികകളിൽ ജോലിചെയ്തിട്ടും പുരുഷൻമാരേക്കാൾ കുറഞ്ഞ വേതനമാണ് വനിത ജീവനക്കാർക്ക് നൽകിയതെന്ന് കാണിച്ചായിരുന്നു പരാതി. പുരുഷൻമാരായ ജീവനക്കാർക്കൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിട്ടും സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.ഈ വിവേചനം മൂലം നിരവധി വനിത ജീവനക്കാരാണ് കമ്പനിയിൽ നിന്ന് രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |