കീവ് : കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിലെ ചാസിവ് യാറിൽ അപ്പാർട്ട്മെന്റ് സമുച്ഛയത്തിന് നേരെയുണ്ടായ റഷ്യൻ റോക്കറ്റാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ അധികൃതർ അറിയിച്ചു. 24 ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും കൂടിയേക്കും.
റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ നഗരമായ ഖേഴ്സണിൽ നിന്ന് സിവിലിയൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് യുക്രെയിൻ ഉപ പ്രധാനമന്ത്രി അറിയിച്ചു. ഇവിടെ റഷ്യൻ സൈന്യത്തിനെതിരെ യുക്രെയിൻ സൈന്യം പ്രത്യാക്രമണത്തിനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ഡൊണെസ്കിലെ കാസ്റ്റൻറ്റിനോവ്‌കയിൽ യു.എസ് യുക്രൈയിന് കൈമാറിയ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സൈനിക കേന്ദ്രം റഷ്യ തകർത്തു.
അതേ സമയം, ഇന്ത്യ, ജർമ്മനി, ചെക് റിപ്പബ്ലിക്, നോർവെ, ഹംഗറി എന്നീ രാജ്യങ്ങളിലെ യുക്രെയിൻ അംബാസഡർമാരെ താൻ പുറത്താക്കിയ നടപടി ചാക്രികമായി നടപ്പാക്കുന്ന സാധാരണ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വിശദമാക്കി. കഴിഞ്ഞ ദിവസമാണ് അംബാസഡർമാരെ പുറത്താക്കിയെന്ന് സെലെൻസ്കി അറിയിച്ചത്. ഇവർക്ക് പകരം പുതിയ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കുമെന്നാണ് വിവരം. എന്നാൽ, പുറത്താക്കപ്പെട്ടവർക്ക് മറ്റ് പദവികൾ നൽകുമോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |