കോഴിക്കോട്: കുഞ്ഞുപ്രായത്തിൽ നോവൽ പരമ്പര എഴുതി ഗിന്നസ് ലോക റെക്കാഡിന്റെ നെറുകയിലെത്തിയതിന്റെ ആഹ്ളാദത്തിലാണ് മാഹി പെരിങ്ങാടി സ്വദേശി ലൈബ അബ്ദുൾ ബാസിദി.
പതിനൊന്നു വയസിനിടെയാണ് 'ഓർഡർ ഒഫ് ദ ഗാലക്‌സി ' എന്ന ഇംഗ്ളീഷ് നോവൽ പരമ്പര രചിച്ചത്. സൗദി അറേബ്യൻ സ്‌കൂൾ വിദ്യാർത്ഥിനി 12-ാം വയസിൽ എഴുതിയ നോവലിന്റെ റെക്കാഡാണ് മറികടന്നത്. ആകാശ വിസ്‌മയങ്ങളിലൂടെയുള്ള കുട്ടിസംഘത്തിന്റെ യാത്രയാണ് നൈബയുടെ നോവലിന്റെ ഇതിവൃത്തം.
കഴിഞ്ഞ ദിവസമാണ് ഗിന്നസ് അധികൃതരുടെ അറിയിപ്പ് ലഭിച്ചത്. സർട്ടിഫിക്കറ്റ് ഇരുപതു ദിവസത്തിനകം ലഭിക്കും.
ഖത്തറിൽ ഓയിൽ കമ്പനി ജീവനക്കാരനായ അബ്ദുൾ ബാസിദ്-തസ്‌നി അബ്ദുൾ ബാസിദ് ദമ്പതികളുടെ ഏക മകളായ ലൈബ ഖത്തർ ഒലീവ് ഇന്റർനാഷണൽ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. 'ഓർഡർ ഒഫ് ദ ഗാലക്‌സി, സ്‌നോഫ്ളേക്ക് ഒഫ് ലൈഫ്' ആണ് ആദ്യമെഴുതിയത്. അന്ന് 10 വയസും 164 ദിവസവുമായിരുന്നു പ്രായം. ഒലീവിയ, ഒലീവസ്, മൈക്ക്, എവരി തുടങ്ങിയവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
ആമസോണായിരുന്നു ആദ്യ പ്രസാധകർ. രണ്ടാം ഭാഗമായ 'ഓർഡർ ഒഫ് ദ ഗാലക്‌സി; ദ വാർ ഫോർ ദ സ്റ്റോളൻബോയുടെ' പ്രസാധകർ ലുലു ഓൺലൈനായിരുന്നു. മൂന്നാമത്തെ പുസ്തകമായ 'ഓർഡർ ഒഫ് ദ ഗാലക്‌സി; ദ ബുക്ക് ഒഫ് ലജന്റ്‌സ് ' കോഴിക്കോട് ലിപി പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോൾ മൂന്ന് സീരീസിന്റെയും പ്രസാധക ചുമതല ലിപി സ്വന്തമാക്കി. ഒരു മാസം കൊണ്ടുതന്നെ ആദ്യ പതിപ്പ് വിറ്റുപോയതായി ലിപി അക്ബർ പറഞ്ഞു.
എട്ട് വയസുള്ളപ്പോഴാണ് ലൈബ വായനാ ലോകത്തെത്തുന്നത്. ഇതിഹാസ നോവലുകളടക്കം നിരവധി പുസ്തകങ്ങൾ വായിച്ചു. ഈ പ്രചോദനമാണ് പുസ്തകമെഴുത്തിന്റെ ആണിക്കല്ല്. രക്ഷാകർത്താക്കളും അദ്ധ്യാപകരും പ്രോത്സാഹിപ്പിച്ചതോടെ നോവൽ പരമ്പരയിലേക്ക് കടക്കുകയായിരുന്നു.
കെ. ജയകുമാറിന്റെ അവതാരിക
എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറാണ് അവതാരിക എഴുതിയത്. ലിപി പബ്ലിക്കേഷൻസാണ് അവതാരിക എഴുതാൻ ജയകുമാറിനെ സമീപിച്ചത്. കൊച്ചു നോവലിസ്റ്റിന്റെ ബുക്ക് വായിച്ച് ത്രില്ലടിച്ചെന്നാണ് ജയകുമാർ അവതാരികയിൽ കുറിച്ചത്. മാഹിയിലെ പിതാവിന്റെ വീട്ടിലിരുന്ന് സീരീസിലെ നാലാം പുസ്തകത്തിന്റെ രചനയിലാണ് ലൈബ. സ്‌പേസാണ് നോവൽ പശ്ചാത്തലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |