കൊളംബോ : ശ്രീലങ്കയിൽ കൊളംബോയിലെ പ്രസിഡന്റിന്റെ വസതി, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ പ്രതിഷേധക്കാർ കൈയേറിയ സർക്കാർ കെട്ടിടങ്ങളിൽ നിന്ന് പുരാവസ്തു മൂല്യമുള്ള 1,000 ത്തിലേറെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന് റിപ്പോർട്ട്. ഇവ കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി കൊളംബോ പൊലീസ് പറഞ്ഞു.
പ്രതിഷേധക്കാരിൽ ചിലർ ഇത്തരം വസ്തുക്കൾ കടത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. കൊളോണിയൽ കാലഘട്ട നിർമ്മിതിയും അതീവ സുരക്ഷാ മേഖലയിലുള്ളതുമായ പ്രസിഡന്റിന്റെ വസതി പുരാവസ്തു പ്രാധാന്യമുള്ള ഇടമായ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടത്തെ വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ കണക്ക് ലങ്കൻ ആർക്കയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കൈവശമില്ലെന്നാണ് വിവരം.
ജൂലായ് 9നാണ് മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ വസതിയിലേക്കും മറ്റും പ്രതിഷേധക്കാർ ഇരച്ചുകയറിയത്. ഗോതബയയുടെ രാജിയ്ക്ക് പിന്നാലെ ഇവിടെ നിന്ന് പ്രതിഷേധക്കാർ ഒഴിഞ്ഞുതുടങ്ങിയിരുന്നു. ശേഷിച്ച ഒരു വിഭാഗത്തെ കഴിഞ്ഞ ദിവസം സൈന്യവും പൊലീസും ചേർന്ന് ഒഴിപ്പിച്ചിരുന്നു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ബഹുമാനിക്കുമെന്നും എന്നാൽ, സർക്കാർ കെട്ടിടങ്ങൾ കൈയേറാനുള്ള നീക്കം അനുവദിക്കില്ലെന്നും ലങ്കയുടെ പുതിയ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ അറിയിച്ചിരുന്നു.
ഫ്യൂവൽ പാസ് : പരീക്ഷണാടിസ്ഥാനത്തിൽ വിതരണം തുടങ്ങി
ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിനിടെ പെട്രോൾ പമ്പുകൾക്ക് മുന്നിലെ മണിക്കൂറുകളോളം നീളുന്ന ക്യൂ ഒഴിവാക്കാൻ റേഷൻ മാതൃകയിലുള്ള ഇന്ധന വിതരണത്തിനായുള്ള 'നാഷണൽ ഫ്യുവൽ പാസ് " സംവിധാനം ഇന്നലെ രാജ്യവ്യാപകമായി 25 പെട്രോൾ പമ്പുകളിൽ പരീക്ഷിച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊളംബോയിൽ മാത്രമായിരുന്നു പരീക്ഷണാർത്ഥമുള്ള ഇന്ധന വിതരണം.
വാഹന നമ്പറുകളും മറ്റു രേഖകളും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ നാഷണൽ ഐഡന്റിറ്റി കാർഡ് ഉടമകൾക്കും ഒരു ക്യു.ആർ കോഡ് നൽകുകയും ഈ കോഡ് വഴി ഓരോ ആഴ്ചയും നിശ്ചിത ഇന്ധന ക്വാട്ട ഉറപ്പാക്കുന്നതുമാണ് നാഷണൽ ഫ്യുവൽ പാസ് പദ്ധതി.
നിലവിൽ മറ്റ് പമ്പുകളിൽ വാഹന നമ്പറിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് പരിമിതമായ അളവിൽ ഇന്ധന വിതരണം നടത്തുന്നത്. നാളെ മുതൽ ഫ്യൂവൽ പാസ് രാജ്യവ്യാപകമായി നടപ്പാക്കാനാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |