തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞത് മുന്നണികളുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചു. 71.16 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ടിംഗ് നടപടികൾ മന്ദഗതിയിലായതും യന്ത്രങ്ങളുടെ തകരാറും വോട്ടർമാരുടെ നിസംഗതയുമൊക്കെ അതിന് കാരണമായിട്ടുണ്ട്.
രാത്രി പത്തു മണിക്കുശേഷവും വോട്ടെടുപ്പ് തുടരുന്ന സാഹചര്യം ഉണ്ടായിട്ടും പോളിംഗ് ശതമാനം 72 കടന്നില്ല. ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ തരംഗസാദ്ധ്യത ഇതോടെ ഇല്ലാതായെന്നാണ് നിഗമനം. ബി.ജെ.പി മുന്നണിയുടെ വോട്ട് ശതമാനം ഉയരാൻ സാദ്ധ്യതയുണ്ട്. അത് വിധിയെഴുത്തിൽ നിർണ്ണായകമാവും.
തീപാറിയ പ്രചാരണവും വിവാദപ്പെരുമഴയും പോളിംഗ് 80 ശതമാനം വരെ എത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
പോളിംഗ് 2019ലെ 77.84 ശതമാനത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞത് യു.ഡി.എഫിനെയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 74 ശതമാനത്തിൽപ്പോലുംഎത്താത്തത് എൽ.ഡി.എഫിനെയും കടുത്ത ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് വോട്ടർമാരുടെ ഒഴുക്ക് കുറഞ്ഞത് എൻ.ഡി.എയെയും പരിഭ്രാന്തിയിലാക്കി.
2019ലെ 19 സീറ്റ് 20 ആയി ഉയർത്തുമെന്ന് യു.ഡി.എഫും 18 സീറ്റ് സ്വന്തമാക്കിയ 2004ലെ ജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫും മൂന്ന് സീറ്റെങ്കിലും കിട്ടുമെന്ന് എൻ.ഡി.എയും അവകാശപ്പെട്ടിരുന്നു.
ബൂത്തുകളിൽ രാവിലെ കണ്ട നീണ്ടനിര വെയിൽ ഉറച്ചതോടെ അപ്രത്യക്ഷമാവുകയും പല ബൂത്തുകളും ശൂന്യമാവുകയും ചെയ്തതോടെ കണക്കുകൂട്ടൽ പാളുമെന്ന് മുന്നണികൾക്ക് ബോദ്ധ്യമായി. വൈകിട്ടോടെയാണ് നീണ്ട നിരകൾ വീണ്ടും ദൃശ്യമായത്.
2019ൽ ആലപ്പുഴ, ചാലക്കുടി,ആലത്തൂർ,കോഴിക്കോട്,വയനാട് ,വടകര, കണ്ണൂർ,കാസർകോട് എന്നീ എട്ട് മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം എന്നീ ആറ് മണ്ഡലങ്ങളിൽ 75ന് മുകളിലും. അന്ന് 19 സീറ്റും യു.ഡി.എഫ് നേടിയതിന് പ്രധാന കാരണമായി പറഞ്ഞത് പോളിംഗിലെ വർദ്ധനയാണ്.ഇത്തവണ ഒരു സീറ്റിലും 75 ശതമാനം പോലും എത്തിയില്ല.
2014 ലെ ഫലം
ആവർത്തിക്കുമോ?
തപാൽ വോട്ടുകളും വീട്ടിലെ വോട്ടുകളും ചേർക്കുമ്പോൾ ഇക്കുറി പോളിംഗ് രണ്ട് ശതമാനം കൂടി ഉയർന്നേക്കാം.
അപ്പോൾ,2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലേതിന് ഏതാണ്ട് സമാനമാവും .73.94 % ആയിരുന്നു അന്നത്തെ പോളിംഗ്. 12 സീറ്റ് യു.ഡി.എഫും 8 സീറ്റ് എൽ.ഡി.എഫും നേടി. തിരുവനന്തപുരം,പത്തനംതിട്ട,കൊല്ലം, മാവേലിക്കര,ആലപ്പുഴ,കോട്ടയം,എറണാകുളം,കോഴിക്കോട്, വടകര, വയനാട്, മലപ്പുറം, പൊന്നാനി എന്നീ സീറ്റുകളിലായിരുന്നു യു.ഡി.എഫ് വിജയം. ആറ്റിങ്ങൽ,ഇടുക്കി,ചാലക്കുടി,തൃശൂർ, ആലത്തൂർ, പാലക്കാട്,കണ്ണൂർ, കാസർകോട് സീറ്റുകൾ എൽ.ഡി.എഫിനും കിട്ടി. ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യം ഇത്തവണ കണക്കിലെടുക്കേണ്ടിവരും.
ഉദ്യോഗസ്ഥരെ പഴി
പറഞ്ഞ് യു.ഡി.എഫ്
വോട്ടെടുപ്പ് മന്ദഗതിയിലായതിനും രാത്രി വരെ നീണ്ടതിനും യു.ഡി.എഫ് നേതാക്കൾ
പഴി ചാരുന്നത് പോളിംഗ് ഉദ്യോഗസ്ഥരെയാണ്. യു.ഡി.എഫ് അനുകൂല ബൂത്തുകളിലാണ് ഇത് സംഭവിച്ചതെന്നു പറയുമ്പോൾ ലക്ഷ്യം വ്യക്തം. യു.ഡി.എഫ് പരാജയഭീതികൊണ്ടു പറയുന്നുവെന്നാണ് എൽ.ഡി.എഫ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |