കാബൂൾ: ഒസാമ ബിൻലാദന്റെ പിൻഗാമിയായി പതിനൊന്നുവർഷം മുമ്പ് അൽക്വയ്ദയുടെ നേതൃത്വം ഏറ്റെടുക്കുകയും ഇന്ത്യയിലടക്കം ആഗോളതലത്തിൽ ഭീകരാക്രമണങ്ങൾക്ക് ഒത്താശ നൽകുകയും ചെയ്യുന്ന അയ്മൽ അൽ സവാഹിരിയെ (71) ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് സമീപം കുടുംബസമേതം രഹസ്യമായി കഴിയുകയായിരുന്നു ഈജിപ്തുകാരനായ ഈ കൊടുംഭീകരൻ.
2001ൽ അമേരിക്കയെ വിറപ്പിച്ച 9 / 11 ഭീകരാക്രമണം ബിൻ ലാദനൊപ്പം ആസൂത്രണം ചെയ്തത് സവാഹിരിയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ വൈറ്റ് ഹൗസിൽ നിന്ന് നടത്തിയ ടെലിവിഷൻ അഭിസംബോധനയിലാണ് വിവരം പുറത്തുവിട്ടത്. `അമേരിക്ക നീതി നടപ്പാക്കി' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. മറ്റാർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും കാര്യമായ കേടുപാടുകൾ വസതിക്കുപോലും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണദൃശ്യങ്ങൾ പ്രസിഡന്റ് തത്സമയം കാണുന്നുണ്ടായിരുന്നു.
ജൂലായ് 31 പ്രാദേശിക സമയം രാവിലെ 6.18നാണ് `ഹെൽ ഫയർ ആർ-9-എക്സ് എന്ന രണ്ടു മിസൈൽ ഘടിപ്പിച്ച ഡ്രോൺ സവാഹിരിയുടെ ജീവനെടുത്തത്. പതിവായി ബാൽക്കണിയിൽ ഉലാത്തുന്ന സമയം ഉറപ്പാക്കിയശേഷമാണ് അജ്ഞാത കേന്ദ്രത്തിൽ നിന്ന് ഡ്രോൺ തൊടുത്തത്. തുളച്ചു കയറുന്ന ബ്ളേഡുകളുള്ള കുഞ്ഞൻ മിസൈൽ ലക്ഷ്യത്തിലെത്തി സവാഹിരിയുടെ ശരീരം ഛിന്നഭിന്നമാക്കി. ഭാര്യയും മക്കളും വസതിയിലെ മുറികളിലുണ്ടായിരുന്നു.
അനുയായികൾ മൃതദേഹം അവിടെ നിന്ന് നീക്കം ചെയ്യുകയും കുടുംബാംഗങ്ങളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മരിച്ചത് സവാഹിരിയാണെന്ന് തിരിച്ചറിയാൻ അമേരിക്കയുടെ പക്കൽ ഇപ്പോൾ ശാസ്ത്രീയ തെളിവുകൾ ഇല്ല. 2011 പാകിസ്ഥാനിലെ അബോട്ടാബാദിൽ ലാദനെ വധിച്ചശേഷം മൃതദേഹം കൈക്കലാക്കി ഡി.എൻ.എ ടെസ്റ്റും നടത്തി കടലിൽ താഴ്ത്തിയശേഷമാണ് വിവരം അമേരിക്ക പുറത്തുവിട്ടത്.
ആ ഭീകരൻ ഇനി ഇല്ല. ഇനിയൊരിക്കലും അഫ്ഗാനിസ്ഥാനെ ഭീകരരുടെ സുരക്ഷിത താവളമാക്കാൻ അയാൾ ഇല്ല.
ജോ ബൈഡൻ
അമേരിക്കൻ പ്രസിഡന്റ
ആസൂത്രണം
1. കഴിഞ്ഞ വർഷം മേയിൽ അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പൂർണമായി ഒഴിഞ്ഞെങ്കിലും സി.ഐ. എ നിരീക്ഷണം തുടരുന്നു.
2. ഭീകര നേതാവും കുടുംബവും ഇവിടെ എത്തിയതായി മാസങ്ങൾക്ക് മുമ്പ് സൂചന.
3.ഭീകര പ്രവർത്തകരുടെ ശൃംഖലയുമായി ബന്ധം പുലർത്തുന്നതിന്റെ തെളിവുകൾ ലഭിച്ചതോടെ സവാഹിരിയാണെന്ന് ഉറപ്പാക്കുന്നു.
4. രണ്ടാം നിലയിലെ ബാൽക്കണിയിൽ നിത്യവും നിശ്ചിത നേരത്ത് ഉലാത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആക്രമണ സമയം തീരുമാനിച്ചു.
#തയ്യാറെടുപ്പ് വൈറ്റ് ഹൗസിൽ
ജൂലായ് 1:
സി.ഐ.എ ഡയറക്ടർ വില്യം ബേൺസും ഇന്റലിജൻസ് മേധാവി ഹെയ്സനും പ്രസിഡന്റിനു മുന്നിൽ ദൗത്യം വിശദീകരിക്കുന്നു. സമഗ്ര വിവരങ്ങൾ ശേഖരിച്ച് മറ്റുനാശനഷ്ടം ഉണ്ടാകാതെ നടപ്പാക്കാനു്ള്ള ബ്ളൂപ്രിന്റ് സമർപ്പിക്കാൻ നിർദ്ദേശം.
തുടർന്നുള്ള ആഴ്ച: വൈറ്റ് ഹൗസിലെ ബങ്കറിലെ സിറ്റുവേഷൻ മുറിയിൽ ആക്രമണ ദൃശ്യങ്ങൾ നേരിട്ട് കാണാൻ സൗകര്യം ഒരുക്കുന്നു.
ജൂലായ് 25: പ്രസിഡന്റുമായി വീണ്ടും ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച സിറ്റുവേഷൻ മുറിയിൽ. ബ്ളൂപ്രിന്റ് വിശദമായി വിലയിരുത്തുന്നു. ദൗത്യത്തിന് അനുമതി.
ജൂലായ് 31: അഫ്ഗാൻ സമയം വൈകിട്ട് ഡ്രോൺ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. രണ്ടു മിസൈലുകളിൽ ഒന്ന്
ടെറസിൽ നിന്ന് സവാഹിരിയെ വധിക്കുന്നു. വൈറ്റ് ഹൗസിൽ പ്രസിഡന്റ് മറ്റ് ഉന്നതർക്കൊപ്പം ദൃശ്യങ്ങൾ വീക്ഷിക്കുന്നു.
മിസൈൽ പ്രഹരം
ഹെൽഫയർ ആർ 9 എക്സ് എന്ന മിസൈൽ ആണ് അമേരിക്ക സവാഹിരിയെ വധിക്കാൻ ഉപയോഗിച്ചത്. സാധാരണ മിസൈലുകളിൽ ഒരു പോർമുന ഉണ്ടാവും. ലക്ഷ്യത്തിൽ പതിക്കുമ്പോൾ സ്ഫോടനവും തീപിടിത്തവും ഉണ്ടാവും. ഹെൽഫയറിൽ ഇതില്ല. സ്ഫോടനം ഉണ്ടായാൽ ചുറ്റിലും ഉള്ളവർക്കും അപായം സംഭവിക്കാം. അതൊഴിവാക്കി ലക്ഷ്യം മാത്രം തകർക്കുന്നതാണ് ഹെൽഫയർ. ഭീകരരെ ഉന്നമിട്ട് അമേരിക്ക വികസിപ്പിച്ച മിസൈലാണിത്. നിൻജ ബോംബ് എന്നും പേരുണ്ട്. സിവിലിയൻ അപകടം ഒഴിവാക്കാൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നിർദ്ദേശ പ്രകാരമാണ് ഹെൽഫയർ മിസൈൽ വികസിപ്പിച്ചത്. സിറിയയിൽ കാറിൽ പോയ ഭീകര നേതാവിനെ ഉന്നമിട്ട് അമേരിക്ക ഹെൽഫയർ പ്രയോഗിച്ചിട്ടുണ്ട്. കാറിന്റെ മേൽക്കൂര തകർത്ത മിസൈൽ ഭീകരന്റെ ശരീരം മാംസക്കഷണങ്ങളാക്കി. ലിബിയ, ഇറാക്ക്, യെമൻ, സൊമാലിയ എന്നിവിടങ്ങളിലും അമേരിക്ക ഇത് പ്രയോഗിച്ചിട്ടുണ്ട്.
അഞ്ചടി നീളം
100പൗണ്ട് ഭാരം
മുന്നിൽ ലക്ഷ്യം തിരിച്ചറിയാനുള്ള സെൻസർ
ചുറ്റിലും മൂർച്ചയുള്ള ആറ് ബ്ലേഡുകൾ.
മിസൈൽ കറങ്ങുമ്പോൾ ബ്ലേഡുകൾ ലക്ഷ്യം ഛിന്നഭിന്നമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |