ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഹെലികോപ്റ്റർ തകർന്ന് ക്വറ്റ കോർപ്സ് കമാൻഡർ ലെ്റ്റഫനന്റ് ജനറൽ സർഫ്രാസ് അലിയുൾപ്പടെയുള്ള ആറ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
ബലൂചിസ്ഥാനിൽ തെക്കൻ അഫ്ഗാനിസ്ഥാനോട് ചേർന്നുള്ള അതിർത്തി പ്രദേശമായ ലാസ്‌ബെല ജില്ലയിലെ സൈനിക താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി പറന്നുയർന്ന ഹെലികോപ്‌റ്റർ വൈകാതെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും തകർന്നുവീഴുകയായിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രളയബാധിതരെ സഹായിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇവർ പുറപ്പെട്ടതെന്നാണ് വിവരം.
പൈലറ്റ് മേജർ സയീദ് അഹ്‌മ്മദ്, കോ പൈലറ്റ് മേജർ തൽഹ മനാൻ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അംജദ് ഹനീഫ്, ബ്രിഗേഡിയർ മുഹമ്മദ് ഖാലിദ്, ക്രൂ അംഗം നായിക് മുദാസർ ഫയാസ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് പാക് സൈന്യം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു. ലാസ്‌ബെലയിലെ മൂസ ഗോത്തിന് സമീപമാണ് ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. അതേ സമയം, ഹെലികോപ്റ്റർ വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വെടിവച്ചിട്ടതാണോ എന്ന സംശയം ഉയർന്നിരുന്നു. അപകടത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |