വാഷിംഗ്ടൺ : അടുത്ത രണ്ട് വർഷം രാജ്യത്തെ രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്ന നിർണ്ണായക മിഡ്‌ടേം തിരഞ്ഞെടുപ്പിനൊരുങ്ങി യു.എസ്. പ്രസിഡന്റിന്റെ കാലാവധിയുടെ പകുതിയെത്തുമ്പോഴാണ് മിഡ്‌ടേം തിരഞ്ഞെടുപ്പ്. ജനപ്രതിനിധിസഭാ അംഗങ്ങളുടെ കാലാവധി രണ്ട് വർഷമാണ്. നവംബർ 8ന് ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100ൽ 35 സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് ഭരണകൂടത്തെ ജനങ്ങൾ വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.
പെട്രോൾ വില വർദ്ധന, നാണ്യപ്പെരുപ്പം തുടങ്ങിയവ ബൈഡൻ ഭരണകൂടത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹം തള്ളാത്ത മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻമാർ നേട്ടമുണ്ടാക്കുമോ എന്നും മിഡ്‌ടേം തിരഞ്ഞെടുപ്പിലൂടെ അറിയാം.
സെനറ്റർമാരുടെ കാലാവധി ആറ് വർഷമാണ്. രണ്ട് വർഷം കൂടുമ്പോൾ ഫെഡറൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സെനറ്റർമാരെ മൂന്ന് ക്ലാസായി തിരിച്ച് ഒരോ രണ്ട് വർഷം കൂടുമ്പോഴും സെനറ്റിന്റെ മൂന്നിലൊരു ഭാഗത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്. ഇതിനോടൊപ്പം സ്റ്റേറ്റ് ഗവർണർമാരെയും പ്രാദേശിക പ്രതിനിധികളെയും കണ്ടെത്താനുള്ള പ്രത്യേക തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |