വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം സ്വന്തമാക്കിയിട്ടും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത. ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി ചൊവ്വാഴ്ച ജനപ്രതിനിധി സഭാ സ്പീക്കർ പദവി ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ പുതിയ സ്പീക്കറെ കണ്ടെത്താൻ സഭയിൽ ആദ്യ ബാലറ്റ് നടത്തി. കെവിൻ മക്കാർത്തിയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്പീക്കർ നോമിനി.
എന്നാൽ പാർട്ടിയിലെ വിയോജിപ്പ് കാരണം കാലിഫോർണിയയിൽ നിന്നുള്ള മക്കാർത്തിക്ക് ആദ്യ മൂന്ന് റൗണ്ട് വോട്ടിംഗിൽ കേവല ഭൂരിപക്ഷമായി 218 വോട്ട് നേടാനായില്ല. 100 വർഷത്തിനിടെ ആദ്യമായാണ് ആദ്യ മൂന്ന് റൗണ്ട് പിന്നിട്ടിട്ടും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ടത്. 1923ലാണ് അവസാനമായി സ്പീക്കറെ തിരഞ്ഞെടുക്കാൻ ഒന്നിൽ കൂടുതൽ റൗണ്ടുകൾ വേണ്ടി വന്നത്. അതേ സമയം, സഭയിൽ ഉടൻ നടക്കുന്ന അടുത്ത റൗണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ റിപ്പബ്ലിക്കൻമാരും മക്കാർത്തിയെ പിന്തുണയ്ക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു.
നവംബറിൽ നടന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ 212 സീറ്റുകൾ നേടിയപ്പോൾ 222 സീറ്റുകൾ സ്വന്തമാക്കിയാണ് റിപ്പബ്ലിക്കൻമാർ സഭ പിടിച്ചെടുത്തത്. ഡെമോക്രാറ്റുകളുടെ ഭാഗത്ത് നിന്ന് സഭാ നേതാവ് ഹാകിം ജെഫ്രീസ് ആണ് സ്പീക്കർ സ്ഥാനത്തേക്ക് മക്കാർത്തിക്കെതിരെ മത്സരിച്ചത്. മക്കാർത്തിയെ എതിർക്കുന്ന റിപ്പബ്ലിക്കൻ നേതാവായ ആൻഡി ബിഗ്സും മത്സരിച്ചതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. ഡെമോക്രാറ്റുകളുടെ മുഴുവൻ വോട്ടും ജെഫ്രീസിന് കിട്ടിയപ്പോൾ റിപ്പബ്ലിക്കൻമാരുടെ വോട്ട് മക്കാർത്തിയ്ക്കും ബിഗ്സിനുമിടയിൽ ഭിന്നിക്കപ്പെട്ടു.
ആദ്യ റൗണ്ടിൽ മക്കാർത്തി 203ഉം ജെഫ്രീസ് 212ഉം വീതം വോട്ട് നേടി. ബിഗ്സ് 10 വോട്ടുകൾ കിട്ടി. 9 പേരാകട്ടെ ആർക്കും വോട്ട് ചെയ്തില്ല. ആൻഡി ബിഗ്സ് ഉൾപ്പെടെയുള്ള നേതാക്കൾ നവംബർ മുതൽ മക്കാർത്തിയുടെ നോമിനേഷന് എതിരാണ്. മക്കാർത്തിക്കൊപ്പം നിൽക്കില്ലെന്നാണ് പാർട്ടിയിലെ കൺസർവേറ്റീവ് വിഭാഗത്തിന്റെ നിലപാട്. 2019 മുതൽ സഭയിൽ റിപ്പബ്ലിക്കൻമാരുടെ നേതാവായിരുന്നു 57കാരനായ മക്കാർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |