കൊല്ലം: പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് കൂടുതൽ വരുമാനം നേടാൻ ജില്ലയിൽ ക്ലീൻ കേരള കമ്പിനി സ്വന്തം റീസൈക്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നു. ഇതിനായി ചാത്തന്നൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരേക്കർ വിട്ടുനൽകാൻ കമ്പിനി വ്യവസായ വകുപ്പിനെ സമീപിച്ചു.
51 പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനും കരുനാഗപ്പള്ളി, പരവൂർ മുനിസിപ്പാലിറ്റിയുമടക്കം ജില്ലയിൽ 54 തദ്ദേശ സ്ഥാപനങ്ങളുമായാണ് ക്ലീൻ കേരള കമ്പിനിക്ക് അജൈവ മാലിന്യശേഖരണത്തിന് കരാറൊപ്പിട്ടിട്ടുള്ളത്. ഇങ്ങനെ 2021 - 22 സാമ്പത്തിക വർഷം ശേഖരിച്ച അജൈവ മാലിന്യത്തിൽ നിന്ന് 470 ടൺ പ്ലാസ്റ്റിക് സംസ്കരണത്തിനായി കൈമാറി.
ഈയിനത്തിൽ ലഭിച്ച വരുമാനത്തിൽ നിന്ന് 31 ലക്ഷം രൂപ ജില്ലയിലെ ഹരിതകർമ്മസേനയ്ക്ക് ക്ലീൻ കേരള കമ്പിനി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ക്ലീൻ കേരള കമ്പിനിക്ക് റീസൈക്ലിംഗ് പ്ലാന്റില്ല, കോയമ്പത്തൂർ, ഗുജറാത്ത്, ബംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ചാണ് റീസൈക്കിൾ ചെയ്യുന്നത്.
കേരളത്തിൽ തന്നെ റീസൈക്കിൾ ചെയ്യുമ്പോൾ ലോറിക്കൂലി ലാഭിക്കുന്നതിനൊപ്പം കൂടുതൽ വരുമാനവും ലഭിക്കും. അധികമായി കിട്ടുന്ന തുക ഹരിതകർമ്മ സേനകൾക്ക് നൽകും.
ജില്ലയിൽ റീ സൈക്ലിംഗ് പ്ലാന്റ് ഉയരും
1. പ്ലാസ്റ്റിക് മാലിന്യം പൊടിക്കാൻ ഷ്രെഡിംഗ് മെഷീൻ
2. കട്ടിയുള്ള ഖര രൂപത്തിലാക്കാൻ ബെയിലിംഗ് മെഷീൻ
3. ഇതിനൊപ്പം റീ സൈക്ളിംഗ് മെഷീൻ
4. ഒരു വർഷത്തിനകം പ്ലാന്റ് പ്രവർത്തന സജ്ജമാകും
5. പ്ലാന്റ് സ്ഥാപിക്കുന്നത് റീ ബിൽഡ് കേരള പദ്ധതിയിൽ
വകയിരുത്തിയത് ₹ 1 കോടി
അധിക വരുമാനം: 20 - 30 %
തദ്ദേശ സ്ഥാപനങ്ങൾ - 54
കഴിഞ്ഞ വർഷം ശേഖരിച്ച പ്ളാസ്റ്റിക്: 470 ടൺ
ഹരിതകർമ്മ സേനയ്ക്ക് ലഭിച്ച കൂലി: 31 ലക്ഷം
പ്ലാസ്റ്റിക് മാലിന്യത്തിന് പുറമേ കഴിഞ്ഞവർഷം അയിരം ടൺ പുനരുപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക്കും ശേഖരിച്ചു.
ക്ലീൻ കേരള കമ്പിനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |