SignIn
Kerala Kaumudi Online
Friday, 19 April 2024 2.14 AM IST

മസ്തിഷ്ക ചോർച്ച തടയൽ പഠനം

photo

പ്രതിവർഷം കേരളത്തിൽ നിന്ന് ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നത് ഏകദേശം 35,000 വിദ്യാർത്ഥികളാണ്. ഉപരിപഠനത്തിന് പോകുന്ന കുട്ടികൾക്ക് പല ലക്ഷ്യങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനം വിദേശത്ത് ജോലികരസ്ഥമാക്കുകയാണ്. അത് സാദ്ധ്യമായില്ലെങ്കിൽ പോലും വിദേശഡിഗ്രി ഉണ്ടെങ്കിൽ ഇന്ത്യയിൽത്തന്നെ മികച്ച ജോലികൾ ലഭിക്കാൻ സാദ്ധ്യത കൂടുതലാണ്. സാമ്പത്തികനേട്ടത്തിന്റെ കാര്യത്തിൽ വിദേശത്ത് അഞ്ചുവർഷം ജോലി ചെയ്യുന്നതും നാട്ടിൽ 15 വർഷം ജോലി ചെയ്യുന്നതും തുല്യമാണ്. എല്ലാ വിദ്യാർത്ഥികളും വിദേശത്ത് പഠിക്കാൻപോകുന്നത് അന്യനാട്ടിൽ സ്ഥിരതാമസമാക്കാനല്ല. നാലഞ്ചുവർഷം ജോലിചെയ്ത് കടങ്ങൾ തീർത്ത് സമ്പാദ്യവുമായി നാട്ടിലേക്ക് മടങ്ങാൻ തന്നെയാണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. കൂടുതൽ അവസരങ്ങളും സാദ്ധ്യതകളും ഉള്ളിടങ്ങളിലേക്ക് ജോലിതേടിയോ പഠനത്തിനായോ പോകാൻ എല്ലാവരും ആഗ്രഹിക്കും. ഇത് പഠനം നടത്തിയതുകൊണ്ടോ നിയമനിർമ്മാണം നടത്തിയതുകൊണ്ടോ തടയാൻ കഴിയുന്നതല്ല.

എവിടെ പഠിക്കണമെന്ന് തീരുമാനിക്കാൻ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അവകാശമുണ്ട്. അതേസമയം ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമ്മാണങ്ങൾ കൊണ്ടുവരുന്നത് സ്വാഗതാർഹമാണ്. ഇതുസംബന്ധിച്ച് പഠിക്കാനാണ് ഡിജിറ്റൽ സർവകലാശാല വി.സി പ്രൊഫ. സജി ഗോപിനാഥ് അദ്ധ്യക്ഷനായും വിദ്യാർത്ഥി കുടിയേറ്റത്തെക്കുറിച്ച് പഠിക്കാൻ കണ്ണൂർ സർവകലാശാല വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷനായും രണ്ട് സമിതികൾ രൂപീകരിച്ചിരിക്കുന്നത്. സാമ്പത്തികമായും വൈജ്ഞാനികമായും തിരിച്ചടിയാവുന്ന മസ്തിഷ്കചോർച്ച തടയുകയാണ് പഠനങ്ങളുടെ ലക്ഷ്യം. ഏജൻസികളെ നിയന്ത്രിക്കുന്നതിലൂടെ ഇവിടെ അംഗീകാരമില്ലാത്ത വിദേശസർവകലാശാലകളിലേക്ക് കുട്ടികൾ പോകുന്നത് തടയാൻ ഒരു പരിധിവരെ കഴിയും. ഒരു ഏജൻസിയുടേയും സഹായമില്ലാതെ ഓൺലൈനായി അപേക്ഷിച്ചും കുട്ടികൾ വിദേശസർവകലാശാലകളിലേക്ക് പോകുന്നുണ്ട്. നാട്ടിൽ അവസരങ്ങളും ഉയർന്ന ശമ്പളവും ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. ഇതാകട്ടെ പെട്ടെന്ന് പരിഹരിക്കാനാവുന്നതുമല്ല. വികസനത്തിനൊപ്പം ദീർഘകാല ആസൂത്രണവും അതിനാവശ്യമാണ്. മുൻപ് ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോകുന്ന രീതിയാണുണ്ടായിരുന്നത്. ഇപ്പോഴാകട്ടെ പ്ളസ് ടു കഴിയുമ്പോൾത്തന്നെ വിദേശപഠനത്തിന് പോകാനുള്ള വഴികളാണ് കുട്ടികൾ തേടുന്നത്.

വിദേശത്തേക്കുള്ള ഒഴുക്ക് വിരൽചൂണ്ടുന്നത് നാട്ടിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നതിലേക്കാണ്. അതേസമയം മലയാളി വിദ്യാർത്ഥികളുടെ വിദേശപഠനം തടയാനുള്ള ഒരു ശ്രമവും ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിയമസഭയിൽ വ്യക്തമാക്കി. വിദേശത്ത് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് ഇവിടെ ഒരുക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അത് അത്രവേഗം നടക്കുന്ന കാര്യമല്ല. മസ്‌തിഷ്‌കചോർച്ച തടയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ സംസ്ഥാനത്ത് വിദേശ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം സർക്കാർ നല്‌കേണ്ടത്. സർക്കാർ ഭൂമി പാട്ടത്തിന് നല്‌കിയാൽ വിദേശ സർവകലാശാലകളുടെ കാമ്പസ് ഇവിടെയും തുടങ്ങുന്നതിന് വഴിയൊരുങ്ങും. വിദേശങ്ങളിൽ അക്കാഡമിക് രംഗത്തും മറ്റും പ്രവർത്തിക്കുന്ന പ്രമുഖ മലയാളികൾവഴി ശ്രമിച്ചാൽ വിദേശ സർവകലാശാലകളുടെ വരവ് സാദ്ധ്യമാക്കാനാകും. അതിന് ശ്രമിക്കാതെ പഠനം നടത്തിയതുകൊണ്ട് മസ്‌തിഷ്ക ചോർച്ച തടയാനാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAIN DRAIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.