SignIn
Kerala Kaumudi Online
Thursday, 25 April 2024 6.25 PM IST

ആർത്തി മൂത്ത വൈദ്യുതി ബോർഡ്

photo

ഏപ്രിൽ ഒന്നുമുതൽ വീണ്ടും നിരക്ക് വർദ്ധിപ്പിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് വൈദ്യുതി ബോർഡ്. അടുത്ത നാലുവർഷവും എല്ലാ ഏപ്രിലിലും നിരക്ക് കൂട്ടണമെന്ന നിർദ്ദേശമാണ് ബോർഡ് റഗുലേറ്ററി കമ്മിഷൻ മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.6 ശതമാനം വർദ്ധിപ്പിച്ചത്. ഇതുകൂടാതെ ഫെബ്രുവരി ഒന്നുമുതൽ നാലുമാസത്തേക്ക് യൂണിറ്റിന് ഒൻപത് പൈസ കൂട്ടുകയും ചെയ്തു. ഇതുകൊണ്ടൊന്നും ആർത്തി തീരാതെയാണ് വീണ്ടും ഏപ്രിൽ മുതൽ ചാർജ് കൂട്ടാൻ ബോർഡ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

ഇതല്ലെങ്കിൽത്തന്നെയും ഏപ്രിൽ മുതൽ ഭീമമായ ബാദ്ധ്യതകളാണ് ജനങ്ങളുടെ തലയിൽ വന്നുവീഴുന്നത്. പെട്രോൾ, ഡീസൽ വിലയ്ക്ക് രണ്ടുരൂപ വീതം സെസ് ഏർപ്പെടുത്തിയതോടെ ഇന്ധനവില കൂടും. കെട്ടിട നികുതിയും ഭൂമിയുടെ ന്യായവിലയും അന്ന് മുതൽ വർദ്ധിക്കും. ഇതെല്ലാം കൂടി സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുമെന്ന് ഉറപ്പാണ്. അതിന്റെ മേലാണ് വൈദ്യുതി ബോർഡ് കണ്ണിൽ ചോരയില്ലാതെ വീണ്ടും ചാർജ് കൂട്ടാൻ ഒരുങ്ങുന്നത്. ഇടതുമുന്നണിയുടെ പ്രഖ്യാപിതനയം പൊതുമേഖലയെ ശക്തിപ്പെടുത്തുമെന്നാണ്. ജനങ്ങളെ പിഴിഞ്ഞാണോ ഇത് ശക്തിപ്പെടുത്തേണ്ടതെന്ന് ആരും ചോദിച്ച് പോകുന്ന ‌രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഡൽഹിയിൽ കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിച്ചപ്പോൾ ഇതുപോലെ താങ്ങാനാവാത്ത രീതിയിൽ ഇലക്ട്രിക് ചാർജ് കൂട്ടിയതാണ് ആം ആദ്‌മി എന്ന പാർട്ടിയുടെ കടന്നുവരവിന് വഴിയൊരുക്കിയതെന്ന വസ്തുത ആരും മറന്നുപോകരുത്. നാളെ വൈദ്യുതി ചാർജ് കുറയ്ക്കുമെന്ന് പറയുന്ന ഏതു പാർട്ടിയെയും സ്വീകരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഇവിടെയും സൃഷ്ടിക്കപ്പെടുന്നത്.

കെ.എസ്.ആർ.ടി.സി ചാർജ് കൂട്ടുന്നതിന് എപ്പോഴും ന്യായമായി നിരത്തുന്നത് നഷ്ടക്കണക്കാണ്. കെ.എസ്.ഇ.ബി ഇത്തവണ നഷ്ടക്കണക്കൊന്നും നിരത്തിയിട്ടില്ല. പകരം വരവും ചെലവും തുല്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതും വാസ്തവവിരുദ്ധമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ബോർഡിന്റെ മൂന്ന് വിഭാഗങ്ങളും ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും അത് മറച്ചുവച്ചാണ് നിരക്ക് കൂട്ടാൻ ലാഭക്കണക്ക് മറച്ചുവച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. രണ്ടും മൂന്നും മടങ്ങ് ശമ്പളവർദ്ധനയും മറ്റ് പാഴ്‌ച്ചെലവുകളും നിരക്കുകൂട്ടലിലൂടെ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുകയാണ് ബോർഡ്. ഇങ്ങനെ ചാർജ് കൂട്ടുമ്പോൾ കേരളത്തിലേക്ക് ഒരു വ്യവസായവും വരില്ല. വ്യവസായം വളരാൻ പ്രാഥമികമായി വേണ്ടത് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതിയാണ്. അതില്ലാത്തിടത്തേക്ക് സർക്കാർ എന്തെല്ലാം മോഹനവാഗ്ദാനങ്ങൾ നല്‌കിയാലും വ്യവസായ സംരംഭകർ വരില്ല.

വൈദ്യുതിചാർജ് കുടിശിക ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുക്കാനുള്ളത്. ഇത് പിരിക്കാതെ സകലനഷ്ടവും നിരക്ക് വർദ്ധനയിലൂടെ പരിഹരിക്കുക എന്ന തന്ത്രമാണ് ബോർഡ് സ്വീകരിച്ചിരിക്കുന്നത്. എത്ര നിരക്ക് കൂട്ടിയാലും മതിയാവാത്ത ഈ ആർത്തി അവസാനിപ്പിക്കാൻ ബോർഡും സർക്കാരും തയ്യാറാകണം. പ്രതിഷേധിക്കാൻ പോലും അവകാശമില്ലാത്തവരായി മാറിക്കൊണ്ടിരിക്കെ ഇതെല്ലാം നിശബ്ദം സഹിക്കുകയല്ലാതെ ജനങ്ങൾക്ക് മറ്റെന്താണ് വഴി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRICITY CHARGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.