ഐ.എ.എസ് മാതൃകയിൽ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ആരംഭശൂരത്വം മാത്രമാകുമോ എന്നു സംശയിക്കേണ്ട വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കെ.എ.എസ് തസ്തികകളിൽ നിയമിക്കപ്പെടുന്നതിനുള്ള ഒഴിവുകൾ രണ്ടുവർഷമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ആദ്യഘട്ട നിയമനങ്ങളിലൊതുങ്ങി സ്തംഭിച്ചുനിൽക്കുകയാണ് കൊട്ടുംകുരവയുമായി കൊണ്ടുവന്ന കെ.എ.എസ്. പി.എസ്.സി പുതിയ വിജ്ഞാപനം ഇറക്കിയാലേ നിയമന നടപടികൾ ആരംഭിക്കാനാകൂ. എന്നാൽ ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചാലല്ലേ തുടർനടപടികൾ എടുക്കാനാവൂ. ഓരോവർഷവും നൂറിലേറെ പേർക്ക് കെ.എ.എസിൽ നിയമനം നൽകുമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ആദ്യ ബാച്ചിൽ 105 പേർക്ക് നിയമനം നൽകിയതോടെ എല്ലാം നിലച്ച മട്ടാണ്. ആദ്യ ബാച്ചിന്റെ പരിശീലനം തീരാൻ ഇനിയും ആറുമാസത്തോളം എടുക്കും. ഇതോടൊപ്പം തന്നെ പുതിയ ബാച്ചിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കേണ്ടതായിരുന്നു. അതുണ്ടായില്ല.
സർക്കാർ ഏറെ അഭിമാനപൂർവം കൊണ്ടുവന്ന കെ.എ.എസിന് തുടക്കത്തിൽത്തന്നെ ഇത്തരത്തിലൊരു ദുർഗതി നേരിട്ടത് തീരെ ശരിയായില്ല. രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനമിറക്കി ഓരോ വർഷവും നൂറിൽപ്പരം പേർക്ക് അവസരമൊരുക്കുമെന്നു കരുതപ്പെട്ടിരുന്ന കെ.എ.എസ് കെടുകാര്യസ്ഥതകൊണ്ട് തുടക്കത്തിലേ അധോഗതിയിലാകാൻ അനുവദിക്കരുതായിരുന്നു. ആദ്യ ബാച്ചിലെ തസ്തികകൾ കണ്ടെത്തിയതിലെ ചില പാകപ്പിഴകൾക്ക് ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നതും കരടായി ശേഷിക്കുന്നു. ആക്ഷേപം ഉയരുമ്പോൾ പ്രശ്നം ഒരു സമിതിയെ ഏല്പിക്കുന്നതല്ലാതെ അതിന്റെ പുരോഗതി വിലയിരുത്താനോ എന്തുകൊണ്ട് തീർപ്പുവൈകുന്നു എന്നു ചോദിക്കാനോ ആരുമില്ല. ചീഫ് സെക്രട്ടറി തലവനായ ഒരു സമിതിയെയാണ് തസ്തിക നിർണയത്തിലെ പിഴവു പരിഹരിക്കാനുള്ള ചുമതല ഏല്പിച്ചിരുന്നത്. മാസങ്ങൾ എടുത്ത് പരിഹരിക്കേണ്ട ഹിമാലയൻ പ്രശ്നമൊന്നുമല്ല ഇത്. കെ.എ.എസ് രണ്ടാം ബാച്ചിലെ നിയമനങ്ങൾ ഇത്രയേറെ വൈകാനുണ്ടായ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാതിരിക്കുന്നത് ഉദ്യോഗാർത്ഥികളോടു കാട്ടുന്ന അനീതിയാണ്.
സർക്കാർ ഉദ്യോഗത്തിനായി ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർ കാത്തിരിക്കുന്ന കേരളത്തിൽ നിയമനാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരുത്തരവാദപരമായ പെരുമാറ്റം പൊറുക്കാനാവാത്തതാണ്. കെ.എ.എസിന്റെ കാര്യത്തിൽ മാത്രമല്ല സകല നിയമനങ്ങളിലും കാണാം ഇതുപോലുള്ള മനഃപൂർവമായ കാലതാമസവും കുത്തിത്തിരിപ്പുകളും. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത വകുപ്പു തലവന്മാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ കൂടക്കൂടെ ഭീഷണി മുഴക്കാറുണ്ട്. എന്നാൽ ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാതെ സ്ഥിരമായി പിൻവാതിൽ നിയമനങ്ങൾ നടത്തുന്ന പതിവ് ഇപ്പോഴുമുണ്ട്. വകുപ്പു മേധാവികൾ മാത്രമല്ല രാഷ്ട്രീയ മേലാളന്മാരും ഇതിന് ഉത്തരവാദികളാണ്.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന കരാർ നിയമനങ്ങളുടെ ഒരു ഏകദേശചിത്രം സമീപ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റാൻ നടന്ന നീക്കമാണ് പുറത്തായത്. കരാർ നിയമനങ്ങളാണെങ്കിൽ പോലും അതു നടത്താൻ എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ ഉള്ളപ്പോൾ നഗരസഭകൾ നേരിട്ട് അതു ചെയ്യുന്നത് ഇഷ്ടക്കാരെ സഹായിക്കാൻ വേണ്ടിയാണ്. ഏതു തരത്തിലുള്ള നിയമനങ്ങളും വ്യവസ്ഥാപിതമായി നടത്താൻ വേണ്ടിയാണ് പി.എസ്.സിയും എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളും മറ്റും നിലനിൽക്കുന്നത്. എന്നാൽ കെ.എ.എസിന്റെ ഒഴിവുകൾ പോലും റിപ്പോർട്ട് ചെയ്യാതെ അനിശ്ചിതത്വം ക്ഷണിച്ചുവരുത്തുമ്പോൾ താഴെത്തട്ടിലുള്ള റാങ്ക് പട്ടികകൾ തുടർച്ചയായി കാലഹരണപ്പെടുന്നതിൽ അതിശയമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |