കായംകുളം: മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാളിനേയും ഹേമന്ത് സോറനേയും ജയിലിലടച്ചത് രാജ്യത്ത് ജനാധിപത്യം ഇല്ലാതാകുന്നതിന്റെ സൂചനയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ആലപ്പുഴ ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കരീലക്കുളങ്ങരയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
10 വർഷംകൊണ്ട് മതനിരപേക്ഷതയും ഭരണഘടനമൂല്യങ്ങളും തകർത്ത ബി.ജെ.പി സർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്ന് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം നൽകാത്തത്. രാജ്യത്ത് 45 ശതമാനം വരുന്ന യുവത്വം നിരാശയിലാണ്. കേന്ദ്ര സർവീസിൽ മാത്രം 10 ലക്ഷം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അത് നികത്തിയിട്ടില്ല. കേരളത്തിൽ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാരും സി.എ.എ അടക്കമുള്ള വിഷയങ്ങളിൽ ബി.ജെ.പിയോട് സന്ധി ചെയ്തു. ലോക്‌സഭയിൽ ഇടതുപക്ഷത്തിന്റെ ശക്തിവർദ്ധിച്ചാലേ രാജ്യത്ത് ജനാധിപത്യം നിലനിൽക്കൂവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അഡ്വ. എ.ഷാജഹാൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |