രാജ്യത്ത് ലിഖിത ഭരണഘടനയ്ക്ക് വിധേയമായ പാർലമെന്ററി ജനാധിപത്യസമ്പ്രദായം നിൽക്കുന്നതിനാൽ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും പ്രവർത്തിക്കേണ്ടത് ഭരണഘടനാ വ്യവസ്ഥകൾക്ക് വിധേയമായാണ്. കേന്ദ്രത്തിൽ പ്രധാനമന്ത്രിയെയും പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മറ്റുമന്ത്രിമാരെയും രാഷ്ട്രപതിയാണ് നിയമിക്കുന്നത്. സംസ്ഥാനങ്ങളിലാകട്ടെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാരെയും നിയമിക്കുന്നത് ഗവർണറാണ്.
ഭരണഘടന ആർട്ടിക്കിൾ 156 (1) പ്രകാരം രാഷ്ട്രപതിക്ക് തൃപ്തിയുള്ളിടത്തോളം കാലമേ ഗവർണർക്ക് പദവിയിൽ തുടരാനാവൂ. അതിനാൽ ഗവർണറുടെ നിയമന കാലാവധിയായ അഞ്ചുവർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും രാഷ്ട്രപതിക്ക് കാരണം കാണിക്കാതെ ഗവർണറെ പിരിച്ചുവിടാമെന്ന ധാരണ നിലവിലുണ്ട്. എന്നാൽ സുപ്രീംകോടതി ബി.പി. സിംഗാൾ Vs യൂണിയൻ ഒഫ് ഇന്ത്യ എന്ന കേസിൽ സേച്ഛാധിപത്യപരമായോ ദുഷ്ടവിചാരത്തോടെയോ വ്യാമോഹത്താലോ രാഷ്ട്രപതി ഗവർണറെ പിരിച്ചുവിടാൻ പാടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത് . കേന്ദ്രസർക്കാരിന് ഗവർണറിൽ വിശ്വാസം നഷ്ടപ്പെട്ടന്നോ ഗവർണർ കേന്ദ്രസർക്കാർ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നോ ആരോപിച്ച് ഗവർണറെ പിരിച്ചുവിടാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറുടെ ഒാഫീസ് സ്വതന്ത്രസ്ഥാപനമാണെന്നും ഗവർണർ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലോ കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥനോ അല്ലെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഭരണഘടനാ ആർട്ടിക്കിൾ 154 പ്രകാരം സംസ്ഥാന ഭരണത്തലവൻ ഗവർണറാകുന്നു. എന്നാൽ സംസ്ഥാന മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശത്തോടെയും കൂടിവേണം ഗവർണർ തന്റെ അധികാരങ്ങളും ചുമതലകളും നിറവേറ്റണ്ടത്. മന്ത്രിസഭയുടെ ഭരണഘടനാപരമായും നിയമപരമായും നിലനിൽക്കത്തക്ക ഉപദേശങ്ങൾ നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല.
നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വേണമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുക, പുതിയ നിയമങ്ങൾ കൊണ്ടുവന്ന് ജനത്തിന് സന്തോഷവും സംതൃപ്തിയും നൽകുക എന്നിവയെല്ലാം മന്ത്രിസഭയുടെ കടമയും കർത്തവ്യവുമാണ്.
അതുകൊണ്ട് ഭരണഘടനയ്ക്കും നിയമങ്ങൾക്കും വിധേയമായിനിൽക്കുന്ന എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും ഉപദേശങ്ങളും അംഗീകരിക്കാനും അനുമതി നൽകാനും ഗവർണർ ബാദ്ധ്യസ്ഥനാണ്. ചില സന്ദർഭങ്ങളിൽ മന്ത്രിസഭയുടെ ഉപദേശങ്ങൾ ഗവർണർ നിരാകരിക്കുകയോ അവഗണിക്കുകയോ ചെയ്യാറുണ്ട്. ഭരണഘടന രാഷ്ട്രപതിക്ക് വിവേചനാധികാരം നൽകുന്നില്ല. എന്നാൽ ഗവർണർക്ക് ഭരണഘടന ആർട്ടിക്കിൾ 163 പ്രകാരം വിവേചനാധികാരം നൽകുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശം രാഷ്ട്രപതി നിരസിച്ചാൽ രാഷ്ട്രപതിയെ കുറ്റവിചാരണ (Impeachment) വരെ ചെയ്യാം. എന്നാൽ ഗവർണറെ കുറ്റവിചാരണ ചെയ്യാൻ വ്യവസ്ഥയില്ല. സംസ്ഥാന മന്ത്രിസഭയുടെ സഹായത്താലും ഉപദേശത്താലുമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം. ഉദാഹരണത്തിന് മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകൽ ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കാം. മന്ത്രിസഭ, നിയമപരമായി അയോഗ്യതയോ, അവകാശമില്ലായ്മയോ, നേരിടുന്ന സന്ദർഭങ്ങളിൽ നൽകുന്ന ഉപദേശങ്ങൾ, നിയമസഭയുടെ വിശ്വാസം സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ നൽകുന്ന ഉപദേശങ്ങൾ, ഭരണഘടനാവിരുദ്ധവും, യുക്തിബോധമില്ലാത്തതുമായ ഉപദേശങ്ങൾ, പക്ഷപാതപരമായ ഉപദേശങ്ങൾ തുടങ്ങിയവ മന്ത്രിസഭ നൽകിയാൽ ഗവർണർക്ക് അവ നിരസിക്കാനും വിവേചനാധികാരം ഉപയോഗിച്ച് പ്രവർത്തിക്കാനും കഴിയും. നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ നിയമമായി പ്രാബല്യത്തിൽ വരണമെങ്കിൽ ഭരണഘടനാ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർ ബില്ലിന് അനുമതി നൽകേണ്ടതുണ്ട്. അനുമതിക്കായി ഗവർണർക്ക് സമർപ്പിക്കപ്പെടുന്ന ബില്ലുകൾക്ക് അനുമതി നൽകുമെന്നോ അനുമതി നൽകില്ലെന്നോ അതുമല്ലെങ്കിൽ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് മാറ്റിവച്ചിരിക്കുന്നുവെന്നോ ഗവർണർ പ്രഖ്യാപിക്കേണ്ടതാണ്. അല്ലെങ്കിൽ അനുമതിക്കായി സമർപ്പിക്കപ്പെട്ട ബില്ലോ അതിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും വ്യവസ്ഥയോ നിയമസഭ വീണ്ടും പരിഗണിക്കണമെന്നുമുള്ള സന്ദേശത്തോടെ ബില്ലുകൾ തിരിച്ചയയ്ക്കാം. തിരിച്ചയയ്ക്കപ്പെട്ട ബില്ലുകൾ, നിയമസഭ വീണ്ടും പരിഗണിക്കേണ്ടതും ബിൽ ഭേദഗതിയോടെയോ അല്ലാതെയോ നിയമസഭ പാസാക്കി ഗവർണറുടെ അനുമതിക്ക് വീണ്ടും സമർപ്പിച്ചാൽ, ഗവർണർ പ്രസ്തുത ബില്ലിനു അനുമതി നൽകുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കുകയോ ചെയ്യാം. എന്നാൽ ഒരു ബിൽ ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചാൽ അതിൽ എത്രകാലത്തിനകം ഗവർണർ നടപടി സ്വീകരിക്കണമെന്ന് ഭരണഘടനയിൽ വ്യവസ്ഥയില്ല.
സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗവർണർ മുഖ്യമന്ത്രി തർക്കങ്ങൾ പ്രത്യക്ഷത്തിൽ രണ്ട് നിയമഭേദഗതി ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തതിനെ സംബന്ധിച്ചാണല്ലോ. നേരത്തെ സൂചിപ്പിച്ചതുപോലെ ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ചാകാം ഇൗ ബില്ലുകൾക്ക് തത്കാലം അംഗീകാരം നൽകാതിരിക്കുന്നത്. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ ചില നിയമനങ്ങളെപ്പറ്റി സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം തുടങ്ങിയതിന് ശേഷമാണ്, യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത്, ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ , പക്ഷപാതമോ പ്രീതിയോ, വിദ്വേഷമോ കൂടാതെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ചെയ്യുമെന്നുമുണ്ട്. ഇവിടെ ഗവർണ്ണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റുന്നത് വിദ്വേഷത്താലോ പക്ഷപാതത്താലോ ആണെന്ന് വ്യാഖ്യാനിച്ചാൽ കുറ്റം പറയാൻ പ്രയാസമാണ്. അതുപോലെ ലോകായുക്ത ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകൾ സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് സംശയിക്കപ്പെടുന്നു. അന്വേഷണത്തിന് ശേഷം മുഖ്യമന്ത്രിയോ മന്ത്രിമാരോ കുറ്റക്കാരെന്ന് ലോകായുക്ത റിപ്പോർട്ട് ചെയ്താൽ, കുറ്റംചെയ്തവർ തന്നെ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാനുള്ള നിയമം നിലവിൽവന്നാൽ, അത് നിയമത്തിന്റെ അടിസ്ഥാനശിലയെത്തന്നെ ബാധിക്കും. ഭരണഘടനപ്രകാരം ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഗവർണറാകുന്നു. മന്ത്രിസഭയെടുക്കുന്ന എല്ലാ തീരുമാനങ്ങളും ഗവർണറുടെ പേരിലാണ് പുറത്തുവരുന്നത്. ഗവർണർ നിയമിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണത്തലവനായ ഗവർണറെ ഭരണത്തിൽ സഹായിക്കാനും ഉപദേശിക്കാനും വേണ്ടിയാണെന്ന് ഭരണഘടനയിൽ തന്നെ വ്യവസ്ഥ ചെയ്തിരിക്കുന്നു.
ലേഖകന്റെ ഫോൺ: 9447246699
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |