ഇന്ത്യയുടെ സംയമനം മുതലെടുത്ത് അതിർത്തി കയ്യേറിയും നിഴൽ യുദ്ധങ്ങൾ നടത്തിയുമുള്ള പാകിസ്ഥാൻ പ്രകോപനങ്ങൾ സ്വാതന്ത്ര്യാനന്തരം ഏറെയുണ്ട്. അക്കൂട്ടത്തിൽ ചുട്ടമറുപടി നൽകിയ, ലോക യുദ്ധ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത ഒന്നാണ് കാർഗിൽ യുദ്ധം. വ്യത്യസ്‌ത ഭാഷയും വ്യത്യസ്‌ത സംസ്‌കാരങ്ങളുമുള്ള ഇന്ത്യ എന്ന വികാരത്തെ ഒന്നിച്ചു നിറുത്തുന്ന നമ്മുടെ ധീരസൈനികർ നേടിത്തന്ന വിജയത്തിന് അഥവാ വിജയ ദിവസത്തിന് ഇന്ന് 25 വയസ്.
ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരവും ദൈർഘ്യമേറിയതുമായ ഓപ്പറേഷനൊടുവിൽ ഇന്ത്യയ്‌ക്കു നഷ്‌ടമായത് 527 ധീരസൈനികരെ. പരമോന്നത ബഹുമതിയായ പരംവീരചക്ര മരണാനന്തര ബഹുമതിയായി നൽകി രാജ്യം ആദരിച്ച ഗ്രനേഡിയർ യോഗേന്ദ്ര സിംഗ് യാദവ്, ലെഫ്റ്റനന്റ് മനോജ് കുമാർ പാണ്ഡെ, ക്യാപ്റ്റൻ വിക്രം ബത്ര, റൈഫിൾമാൻ സഞ്ജയ് കുമാർ തുടങ്ങിയവരുടെ ധീരോദാത്ത സ്‌മരണകൾക്കു മുന്നിൽ ഇന്ന് രാജ്യം ആദരാഞ്ജലി അർപ്പിക്കുന്നു.
പാകിസ്ഥാന്റെ
പാളിയ തന്ത്രം
സിയാച്ചിൻ അടക്കം ഉയർന്ന തന്ത്രപ്രധാന പ്രദേശങ്ങളിലെ ഇന്ത്യൻ ആധിപത്യത്തിൽ സ്വസ്ഥത നഷ്‌ടപ്പെട്ടതാണ് 1999-ൽ കാർഗിലിൽ പ്രകോപനത്തിന് പാകിസ്ഥാനെ പ്രേരിപ്പിച്ചത്. ഇന്ത്യയെ നേരിട്ട് തോൽപ്പിക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ പാകിസ്ഥാൻ വളഞ്ഞ വഴി നോക്കി. അതു കലാശിച്ചത് രണ്ട് ആണവ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലിലും. 1969-ൽ ഉസൂരി നദിയിൽ നടന്ന ചൈന- സോവിയറ്റ് അതിർത്തി സംഘർഷത്തിനു ശേഷം ആണവായുധ ശക്തികളായ രണ്ടു രാഷ്ട്രങ്ങൾ ആധുനിക കാലത്ത് നടത്തിയ പരമ്പരാഗത യുദ്ധമായിരുന്നു കാർഗിലിലേത്.
കാർഗിൽ മലകളിലിരുന്ന് തന്ത്രപ്രധാനമായ ശ്രീനഗർ-ലേ റോഡ് ബ്ളോക്ക് ചെയ്‌ത് കാശ്‌മീരിൽ നിയന്ത്രണം സ്ഥാപിക്കാനായിരുന്നു പാക് നീക്കം. അന്താരാഷ്‌ട്ര വേദികളിൽ ജമ്മുകാശ്‌മീർ വിഷയത്തിൽ സമ്മർദ്ദം ചെലുത്തി ലക്ഷ്യം നേടുക- 'ഓപ്പറേഷൻ ബദർ" എന്ന പേരിൽ പാക് സൈന്യം നേരത്തെ തയ്യാറാക്കിയ പദ്ധതി വിജയ സാദ്ധ്യത കുറവായതിനാൽ രാഷ്‌ട്രീയ നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഒടുവിൽ 1998 ഒക്ടോബറിൽ പർവേസ് മുഷാറഫ് കരസേനാ മേധാവിയായതോടെ ആ നീക്കത്തിന് ജീവൻ വച്ചു.
1999 ഫെബ്രുവരി 20 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ലാഹോറിൽ സമാധാന കൂടിക്കാഴ്‌ച നടത്തുമ്പോൾ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് തന്റെ സേന തയ്യാറാക്കിയ ഓപ്പറേഷന്റെ കാര്യം അറിയാമായിരുന്നു. പക്ഷേ, പിന്നീട് കാര്യങ്ങൾ കൈവിട്ടപ്പോൾ അദ്ദേഹം പറഞ്ഞത് യുദ്ധം തുടങ്ങിയ ശേഷം വാജ്‌പേയി ഫോൺ ചെയ്തപ്പോഴാണ് അറിഞ്ഞതെന്ന്. കുറ്റമെല്ലാം മുഷാഫറിഫിനു മേൽ കെട്ടിവച്ചു. പക്ഷേ വിശദവിവരങ്ങൾ മുഷാറഫിനും വിശ്വസ്‌തരായ നാല് ഓഫീസർമാർക്കും മാത്രമേ അറിയുമായിരുന്നുള്ളൂ.
20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർഗിന്റേത് കുത്തനെയുള്ള ചരിവുകളും, ഇടുങ്ങിയതും ആഴമുള്ളതുമായ മലയിടുക്കുകളും നിറഞ്ഞ ഭൂപ്രകൃതിയാണ്. കുറഞ്ഞ ഓക‌്‌സിജൻ, എപ്പോഴും ശക്തമായ കാറ്റ്. യുദ്ധം നടന്ന മേയ്, ജൂൺ മാസങ്ങളിലും മൈനസ് 40 ഡിഗ്രി താപനില. ഈ ദുർഘട കാലാവസ്ഥ മൂലം ശൈത്യകാലത്ത് ഉപേക്ഷിച്ച ഇന്ത്യൻ പട്രോളിംഗ് പോസ്റ്റുകൾ കൈവശപ്പെടുത്തിയാണ് പാക് സൈനികർ പ്രകോപനം തുടങ്ങിയത്. യൂണിഫോം ഒഴിവാക്കി മുജാഹിദ്ദീൻ ഭീകരരെപ്പോലെ നീളൻ കുർത്തകൾ ധരിച്ച് സൈനികർ പാറയിടുക്കുകളിൽ ഒളിച്ചിരുന്നു. ഇവർ സൈനികരാണെന്ന് തിരിച്ചറിഞ്ഞതും പിന്നീടാണ്.
ആട്ടിടയന്മാർ നൽകിയ സൂചന പ്രകാരം അവിടെ ചെന്ന ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പട്രോളിംഗ് സംഘം തിരിച്ചുവന്നില്ല. അവരെ ഭീകരർ ആക്രമിച്ചെന്നു കരുതി വീണ്ടും അയച്ചത് ചെറു സംഘത്തെ. മലകൾക്കു മുകളിൽ ഒളിച്ചിരുന്ന പാക് സൈനികർ അവരെ വെടിവച്ചിട്ടു. ഇന്ത്യൻ സേനയ്‌ക്ക് കാര്യത്തിന്റെ ഗൗരവം മനസിലാകാൻ കുറച്ചു ദിവസമെടുത്തു. അപ്പോഴേക്കും ശ്രീനഗർ- ലേ റോഡിലെ ഗതാഗതം പാക് പീരങ്കി വെടിവയ്പിൽ തടസപ്പെട്ടു. പിന്നീട് രാത്രിയിലായി ഇന്ത്യൻ സേനാ നീക്കം. 30,000ത്തോളം സൈനികരെ വിന്യസിച്ചുള്ള ഓപ്പറേഷൻ തുടങ്ങി. പിന്നീട് വ്യോമസേനയും അണിചേർന്നു. പാകിസ്ഥാനിലേക്കുള്ള ചരക്കുകൾ തടയാൻ അറബിക്കടലിൽ നാവികസേനയും സജ്ജമായി.
ആദ്യ ദിവസങ്ങളിൽ ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് പാക് സേന ഇന്ത്യയുടെ വിമാനങ്ങളും ഹെലികോപ്‌ടറുകളും വെടിവച്ചിട്ടു. പൈലറ്റുമാരെ ബന്ദിയാക്കി. അതിർത്തി കടക്കരുതെന്ന നിർദ്ദേശമുള്ളതിനാൽ വിമാനങ്ങൾക്കും കോപ്ടറുകൾക്കും പരിമിതമായ സ്ഥലത്ത് മഞ്ഞുമൂടിയ മലനിരകളിൽ ശത്രുവിനെ കണ്ടെത്തൽ എളുപ്പമായിരുന്നില്ല. മുകളിൽ ഒളിച്ചിരിക്കുന്ന പാക് സൈനികരുടെ വെടിയേറ്റ് ഓരോരുത്തരായി വീഴുമ്പോഴും വീര്യം ചോരാതെ ഇന്ത്യൻ സേന പോരാട്ടം തുടർന്നു. കുത്തനെയുള്ള മലനിരകളിലൂടെ തൂങ്ങിക്കയറിച്ചെന്ന് അവർക്കൊപ്പമെത്തി നേരിട്ടുള്ള പോരാട്ടത്തിൽ അന്തിമ വിജയമൊരുക്കി. ശത്രുസൈന്യത്തെ തുരത്തിയ കാർഗിൽ യുദ്ധ വിജയത്തോടൊപ്പം പാകിസ്ഥാൻ അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയെന്ന് അന്താരാഷ്‌ട്ര സമൂഹത്തെ ധരിപ്പിക്കാൻ കഴിഞ്ഞതും ഇന്ത്യയ്‌ക്ക് നേട്ടമായി.
കാർഗിലിന്റെ
പാഠങ്ങൾ
കാർഗിൽ യുദ്ധം ഇന്ത്യൻ സായുധ സേനകൾക്കു നൽകിയത് വലിയ പാഠങ്ങളാണ്. ഇന്റലിജൻസ് പിഴവ്, അത്യാധുനിക ആയുധങ്ങളുടെ അഭാവം, സേനകൾ തമ്മിലുള്ള ഏകോപനമില്ലായ്‌മ, തന്ത്രപ്രധാന തീരുമാനങ്ങളിലെ വേഗതയില്ലായ്മ തുടങ്ങി ഏറെ ദൗർബല്യങ്ങൾ വെളിച്ചത്തു വന്നു. സേനകൾ തമ്മിലുള്ള ഏകോപനത്തിന് ചീഫ് ഒഫ് ആർമി സ്റ്റാഫ് പദവി (സി.ഡി.എസ്), അത്യധുനിക ആയുധങ്ങളുടെയും പ്രതിരോധ സാമഗ്രികളുടെയും ഇറക്കുമതി, ആഭ്യന്തര ഉത്പാദനം കൂട്ടൽ തുടങ്ങിയവ അതിനു തുടർച്ചയായി നടപ്പാക്കപ്പെട്ടതാണ്. എല്ലാ കാലാവസ്ഥയിലും അതിർത്തിയിലും നിയന്ത്രണ രേഖയിലും പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചു. 2020-ൽ കിഴക്കൻ ലഡാക്കിലെ ചൈനീസ് കയ്യേറ്റം പെട്ടെന്ന് പ്രതിരോധിക്കാൻ സാധിച്ചത് കാർഗിലിനു ശേഷമുള്ള പരിഷ്‌കാരങ്ങളിലൂടെയാണ്.
കാർഗിലിന്റെ
ഭാവി
സിയാച്ചിനിലെ ഇന്ത്യൻ സാന്നിധ്യം പാകിസ്ഥാനൊപ്പം ചൈനയ്‌ക്കും എന്നും തലവേദനയായതിനാൽ ഇരുരാജ്യങ്ങളും സംയുക്തമായി 'കടന്നുകയറ്റങ്ങൾ" നടത്താൻ സാദ്ധ്യതകളേറെയാണ്. ഗിൽജിത്- ബാൾട്ടിസ്ഥാൻ മേഖലയിലെ ചൈനീസ് സൈനികരുടെ സാന്നിദ്ധ്യവും ഇന്ത്യൻ അതിർത്തിയോടു ചേർന്ന കാരക്കോറം ഹൈവേയുടെ നവീകരണവും ഈ ഭീഷണിക്ക് അടിവരയിടുന്നു.
കാർഗിൽ യുദ്ധകാലം
യുദ്ധ മേഖല: ജമ്മു കശ്മീരിലെ മുഷ്കോ, ദ്രാസ്, കക്സർ, കാർഗിൽ, ബറ്റാലിക്. നിയന്ത്രണരേഖയിലൂടെ ഏകദേശം 160 കിലോമീറ്റർ, 18,000 അടി ഉയരത്തിൽ
1999 മേയ്-ജൂലായ് 1999
ഓപ്പറേഷൻ വിജയ് (കരസേന)
ഓപ്പറേഷൻ സഫേദ് സാഗർ: (വ്യോമസേന)
ഏപ്പറേഷൻ തൽവാർ (നാവികസേന)
ഓപ്പറേഷൻ ബദർ: (പാകിസ്ഥാൻ)
ടൈം ലൈൻ:
1999 മേയ് 3: പാക് നുഴഞ്ഞുകയറ്റം ഇടയന്മാർ അറിയിക്കുന്നു.
മേയ് 5: പട്രോളിംഗിന് പോയ അഞ്ച് ഇന്ത്യൻ സൈനികരെ പാക് സൈനികർ കൊലപ്പെടുത്തി.
മേയ് 26: നുഴഞ്ഞുകയറ്റക്കാർക്കെതിരെ വ്യോമാക്രമണം.
മേയ് 27: വ്യോമസേനയുടെ മിഗ്-21, മിഗ്-29 യുദ്ധവിമാനങ്ങൾ നഷ്ടം. പൈലറ്റ് നചികേത പാക് തടവിൽ.
മേയ് 28: വ്യോമസേനയുടെ മിഗ് -17 പാകിസ്ഥാൻ വെടിവച്ചു വീഴ്ത്തി, നാല് സൈനികർക്ക് വീരമൃത്യു.
ജൂൺ 9: ബറ്റാലിക് സെക്ടറിലെ രണ്ട് പ്രധാന സ്ഥാനങ്ങൾ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു.
ജൂൺ 15: കാർഗിലിൽ നിന്ന് പിൻമാറാഷൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ
ജൂൺ 29: ടൈഗർ ഹില്ലിലെ രണ്ട് സുപ്രധാന പോസ്റ്റുകൾ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു.
ജൂലായ് 4: 11 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചുപിടിച്ചു.
ജൂലായ് 5: ഇന്ത്യൻ സൈന്യം ദ്രാസിന്റെ നിയന്ത്രണം ഏറ്റെടുത്തു. സൈന്യം പിൻവാങ്ങുന്നതായി ഷെരീഫ് പ്രഖ്യാപിച്ചു.
ജൂലായ് 7: ബറ്റാലിക്കിലെ ജുബാർ ഹൈറ്റ്സ് ഇന്ത്യ തിരിച്ചുപിടിച്ചു.
ജൂലായ് 11: പാകിസ്ഥാൻ പിൻവാങ്ങുന്നു. ബറ്റാലിക്കിലെ പ്രധാന കൊടുമുടികൾ ഇന്ത്യ പിടിച്ചെടുത്തു
ജൂലായ് 14: പ്രധാനമന്ത്രി വാജ്‌പേയി ഓപ്പറേഷൻ വിജയ് പ്രഖ്യാപിച്ചു.
ജൂലായ് 26: കാർഗിൽ സംഘർഷം ഔദ്യോഗികമായി അവസാനിച്ചു. പാക് നുഴഞ്ഞുകയറ്റക്കാരെ പൂർണമായി ഒഴിപ്പിച്ചതായി സൈന്യം പ്രഖ്യാപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |