ഹൈദരാബാദ്: ഹൈദരാബാദിലെ ഏറ്റവും ജനപ്രിയമായ 21 കിലോയുള്ള ബാലാപൂർ ഗണേശ് ലഡ്ഡു24.60 ലക്ഷം രൂപയ്ക്കാണ് ഈ വർഷം ലേലംകൊണ്ടത്. ഹൈദരാബാദ് നഗര പ്രാന്തപ്രദേശത്തുള്ള ബാലാപൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലേലം നടന്നത്. 1116 രൂപയിൽ തുടങ്ങിയ ലേലം കൂടുതൽ പേർ വിളിക്കാൻ എത്തിയതോടെ വില കത്തിക്കയറുകയായിരുന്നു. ടിആർഎസ് നേതാവ് ലക്ഷ്മ റെഡ്ഡി എന്നായാളാണ് പത്തോളം പേരെ പിന്തള്ളി ഒടുവിൽ ലേലം കൊണ്ടത്.
ബാലപൂർ ലഡ്ഡു ലേലം 1994ലാണ് ആരംഭിച്ചത്. 1994ൽ 450 രൂപയ്ക്ക് ആരംഭിച്ച ലേലം ഓരോ വർഷം കഴിയുന്തോറും പടിപടിയായി ഉയരുകയായിരുന്നു. കഴിഞ്ഞ വർഷം 21 കിലോ ഭാരമുള്ള ലഡ്ഡുവിന് 18.90 ലക്ഷം രൂപ ലഭിച്ചിരുന്നു. എല്ലാ വർഷവും ഗണേശ വിഗ്രഹ നിമജ്ജനത്തിന്റെ അവസാന ദിവസമാണ് ലേലം നടക്കുന്നത്.
ഗണേശ നിമജ്ജനത്തോടനുബന്ധിച്ച് ഹൈദരാബാദിൽ വൻ സുരക്ഷയാണ് ഒരുക്കിയത്. ഹൈദരാബാദ്, സൈബരാബാദ്, രചകൊണ്ട എന്നീ മൂന്ന് പൊലീസ് കമ്മീഷണർമാരുടെ പരിധിയിലുള്ള 25,000ത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്. ഹുസൈൻ സാഗർ തടാകത്തിലെ നിമജ്ജനത്തെച്ചൊല്ലിയുള്ള തർക്കം ഉയർന്നതാണ് അധികമായി പൊലീസിനെ വിന്യസിക്കാൻ കാരണം. ഇവിടെ കളിമണ്ണിൽ നിർമ്മിച്ച വിഗ്രഹങ്ങൾ മാത്രമേ നിമജ്ജനം ചെയ്യാൻ അനുവദിക്കൂവെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു ഇത്.