
ബംഗളൂരു: മദ്യലഹരിയിൽ പശുക്കളുടെ അകിട് അറുത്തുമാറ്റിയ യുവാവ് പിടിയിൽ. ബംഗളൂരുവിലെ ചാമരാജ്പേട്ടയിൽ വിനായകനഗറിലാണ് സംഭവം നടന്നത്. സയ്യിദ് നസ്‌റുവാണ് (30) പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഇയാൾ മൂന്ന് പശുക്കളുടെ അകിട് അറുത്തുമാറ്റിയത്. രക്തം വാർന്ന് അവശനിലയിലായ പശുക്കൾ ചികിത്സയിൽ കഴിയുകയാണ്. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് സയ്യിദ് നസ്‌റുവെന്നാണ് വിവരം. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പശുകളെ ആക്രമിച്ചത് വലിയരീതിയിലുള്ള പ്രതിഷേധത്തിന് കാരണമായതോടെ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയ്ക്ക് നിർദേശം നൽകി.
പ്രദേശവാസിയായ കർണൻ എന്നയാളുടെ പശുക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ പശുക്കളുടെ ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന പശുക്കളെയാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു. സംഭവം വിനായനഗറിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായി. ബിജെപി അടക്കമുള്ള നിരവധി പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
ബിജെപി നേതാക്കൾ സംഭവത്തെ അപലപിച്ചു. പശുക്കളുടെ ഉടമയ്ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ബിജെപി നേതാവും എംഎൽസിയുമായ രവി കുമാർ പറഞ്ഞു. കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |