കൊൽക്കത്ത: എംബിബിഎസ് രണ്ടാം വർഷ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളേജിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒഡീഷയിലെ ജലേശ്വര സ്വദേശിനിയായ വിദ്യാർത്ഥിനി ആൺസുഹൃത്തിനൊപ്പം പുറത്തുപോയപ്പോൾ കോളേജിന്റെ ഗേറ്റിന് സമീപം അജ്ഞാതർ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്.
പെൺകുട്ടിയുടെ സുഹൃത്ത് ഓടിപ്പോയെന്നും ഇയാൾക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. ആൺസുഹൃത്ത് മനഃപൂർവം മകളെ തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞസ്ഥലത്തേക്ക് കൊണ്ടുപോയതായും പിതാവ് പരാതിയിൽ പറയുന്നു. അക്രമികൾ മകളുടെ മൊബെെൽ ഫോണും കെെയിൽ ഉണ്ടായിരുന്ന 5,000 രൂപയും തട്ടിയെടുത്തെന്നും പിതാവ് പരാതിയിൽ വ്യക്തമാക്കി. ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുവതിയുടെ സുഹൃത്ത് ഉൾപ്പടെ നിരവധി പേരെ ചോദ്യം ചെയ്യാൻ തുടങ്ങിയതായും പൊലീസ് അറിയിച്ചു. അതിജീവിതയുടെ മൊഴിയും രേഖപ്പെടുത്തി. വിദ്യാർത്ഥിതി ചികിത്സയിലാണെന്നും കൗൺസിലിംഗ് ഉൾപ്പടെയുള്ള നൽകുമെന്നും പശ്ചിമ ബംഗാൾ വനിതാ - ശിശു വികസന മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശശി പഞ്ച പറഞ്ഞു. സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് കോളേജിൽ നിന്ന് റിപ്പോർട്ട് തേടി. ദേശീയ വനിതാ കമ്മീഷന്റെ ഒരു സംഘം അതിജീവിതയുടെ മാതാപിതാക്കളെ കാണാൻ പോകുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |