കൽപ്പറ്റ: വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നദൃശ്യങ്ങളാക്കി പ്രചരിപ്പിച്ച പതിനാലുകാരന്‍ പിടിയില്‍. ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ത്ഥിയെ പിടികൂടിയത്. സാമൂഹിക മാദ്ധ്യമങ്ങളില്‍ നിന്നും സ്‌കൂള്‍ ഗ്രൂപ്പുകളില്‍ നിന്നുമാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തത്. ഒട്ടേറെ വിദ്യാര്‍ത്ഥിനികളാണ് ഇതിന് ഇരയായത്.
സാമൂഹിക മാദ്ധ്യമത്തില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പുറമെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു. അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാന്‍ വിപിഎന്‍ സാങ്കേതികവിദ്യയും ചാറ്റ്‌ബോട്ടുകളും ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഐപി അഡ്രസുകള്‍ വിശകലനംചെയ്തും ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം കമ്പനികളില്‍ നിന്ന് ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ പൊലീസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.
എഎസ്ഐ ജോയ്‌സ് ജോണ്‍, എസ്‌സിപിഒ കെഎ സലാം, സിപിഒമാരായ രഞ്ജിത്ത്, സി വിനീഷ എന്നിവർ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |