വെള്ളറട: ഭർത്താവ് ആക്രമിക്കുന്നുവെന്ന യുവതിയുടെ പരാതി അന്വേഷിച്ചെത്തിയ പൊലീസുകാരനെ കടമുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. ചാമവിള ചെറുവള്ളി പുത്തൻവീട്ടിൽ ദീപുരാജ് (37), മുണ്ടനാട് കൊക്കോട് രഞ്ജു ഭവനിൽ രഞ്ജിത്ത് എന്ന ഇന്ദ്രജിത്ത് (36), ചാമവിള കൃഷ്ണ ഭവനിൽ അനന്തു (24), മുണ്ടനാട് പെരുമ്പറത്തല വീട്ടിൽ തുളസീധരൻ (54) എന്നിവരെയാണ് വെള്ളറട പൊലീസ് പിടികൂടിയത്.
ഭർത്താവുമായി പിണങ്ങിയ യുവതി കുട്ടികളുമായി കോടതി സംരക്ഷണയിൽ ഭർത്തൃവീട്ടിലാണ് താമസം. ചൊവ്വാഴ്ച ഈ വീട്ടിലേക്കെത്തിയ ഭർത്താവ് ദീപുരാജ് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ബുധനാഴ്ച വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വെള്ളറട സ്റ്റേഷനിലെ പൊലീസുകാരൻ കൊറ്റാമം സ്വദേശി ഷൈനു ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് ചാമവിളയിലെത്തിയത്. പരാതിക്കാരിയുമായി സംസാരിക്കുന്നതിനിടെ ദീപുരാജും കൂട്ടുകാരും ചേർന്ന് പൊലീസുകാരനെ ആക്രമിച്ചു. കടയുടെ മുന്നിലായിരുന്നു സംഭവം. ഇതിനിടെ വീട്ടിലേക്ക് പോകുന്ന ഇടനാഴിയിലേക്ക് പൊലീസുകാരനെ തള്ളിയിട്ട് ഷട്ടർ താഴ്ത്തിയശേഷം നാലുപേരും ചേർന്ന് വീണ്ടും മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്ന് സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഷൈനുവിനെ വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയോടെ നാലുപേരെയും പൊലീസ് സംഘം പിടികൂടി. ഇന്നലെ രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |