കൊൽക്കത്ത: വ്യാജരേഖകൾ കാണിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. നടിയും മോഡലുമായ ശാന്ത പോൾ എന്ന ഇരുപത്തെട്ടുകാരിയാണ് പിടിയിലായത്. ഇവർ മുമ്പ് ബംഗ്ലാദേശ് വിമാനകമ്പനിയിലെ ക്യാബിൻ ക്രൂ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
2023ലാണ് ശാന്താ പോൾ ഇന്ത്യയിലെത്തിയത്. തുടർന്ന് ആന്ധ്ര സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അഷ്റഫ് എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് കൊൽക്കത്തിലെ ഫ്ലാറ്റിലേക്ക് താമസം മാറ്റി. ഈ ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാൻ നൽകിയത് വ്യാജമായി ഉണ്ടാക്കിയ ആധാർകാർഡും, പാൻകാർഡും, വോട്ടർ ഐഡിയുമായിരുന്നു. പ്രാദേശിക ഏജന്റുവഴിയാണ് ഈ രേഖകൾ സംഘടിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വ്യത്യസ്ത വിലാസങ്ങളിലായി രണ്ട് ആധാർ കാർഡുകളാണ് ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് ഫ്ലാറ്റിൽ താമസിക്കുന്നതെന്നാണ് ഇവർ എല്ലാവരോടും പറഞ്ഞിരുന്നത്.
നിരവധി സൗന്ദര്യമത്സരങ്ങളിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള ശാന്ത 2019ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലാേബൽ മത്സരത്തിലും പങ്കെടുത്തു. രണ്ടുവർഷമായി തമിഴ്, ബംഗാളി സിനിമകളിലും അഭിനയിച്ചുവരികയായിരുന്നു എന്നും ഒരു ഒഡിയ സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശാന്താപോളിനെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |