തിരുവല്ല: ഖരമാലിന്യ സംസ്‌കരണ യൂണിറ്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം അനുപമയിൽ സ്റ്റാലിൻ (51), ഓഫീസ് അസിസ്റ്റന്റ് മണ്ണടി പാലവിള കിഴക്കേതിൽ ഹസീന ബീഗം (42) എന്നിവരാണ് അറസ്റ്റിലായത്. നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണ കരാറുകാരനായ ക്രിസ്റ്റഫറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. അറസ്റ്റിന് പിന്നാലെ ഇവരുടെ വീടുകളിലും വിജിലൻസ് പരിശോധന നടത്തി.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് സെക്രട്ടറി ക്രിസ്റ്റഫറോട് ആവശ്യപ്പെട്ടത്. ഇതിൽ 25000 രൂപ ഇന്നലെ അത്യാവശ്യമായി വേണമെന്ന് ശഠിച്ചു. ഇതോടെ ക്രിസ്റ്റഫർ വിജിലൻസിനെ സമീപിച്ചു. ഫിനോഫ്തിലിൻ പുരട്ടിയ 500ന്റെ 50നോട്ടുകൾ വിജിലൻസ് ക്രിസ്റ്റഫറിന്റെ കൈവശം കൊടുത്തുവിട്ടു. ഇന്നലെ വൈകിട്ട് നാലിന് സെക്രട്ടറിയുടെ ഓഫീസിലെത്തി പണം കൈമാറി. സെക്രട്ടറി പണം മേശയിലിട്ടശേഷം ഹസീനയെ വിളിച്ച് കൈമാറി. പണമടങ്ങിയ കവറുമായി ഹസീന പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് തുക തന്റെ പക്കൽ തന്നതെന്ന് ഹസീന വിജിലൻസിൽ മൊഴിനൽകി.
പത്തനംതിട്ട സോയിൽ കൺസർവേഷൻ ഓഫീസർ കോശിക്കുഞ്ഞിനെയും തിരുവല്ല മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ സുനിലിനെയും സാക്ഷികളായി ക്രിസ്റ്റഫർ ഒപ്പം കൂട്ടിയിരുന്നു. ഇവർ സാധാരണക്കാരെപ്പോലെ പെരുമാറിയതിനാൽ സെക്രട്ടറിക്ക് സംശയം തോന്നിയില്ല.
പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി. ഹരി വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുവരെയും ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |