വർക്കല: റെയിൽവേ പൊലീസിനെ ആക്രമിച്ച മോഷ്ടാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. വർക്കല ചാവടിമുക്ക് സ്വദേശിയായ മുരുകനാണ് (36) പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ഓടെ വർക്കല റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ: രാത്രി 8.45ന് കൊല്ലം ഭാഗത്തേക്കു പോയ മെമു ട്രെയിനിൽ നിന്ന് ഒരു ബാഗ് മോഷണം പോയതായി വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് ലഭിച്ചു. സംശയാസ്പദമായ രീതിയിൽ കാണുന്നവരെ പരിശോധിക്കണമെന്നും നിർദ്ദേശം ലഭിച്ചു.
തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ വിനോദ് പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ രണ്ട് ബാഗുകളുമായി നിൽക്കുകയായിരുന്ന മുരുകന്റെ സമീപത്തേക്ക് നീങ്ങി. പൊലീസ് വരുന്നത് കണ്ടയുടനെ ഇയാൾ കൈയിൽ കരുതിയിരുന്ന ബാഗ് പ്ലാറ്റ്ഫോമിന്റെ മതിലിന് വെളിയിലേക്കെറിഞ്ഞു.
ഇത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. എന്നാൽ വിനോദ് അതിവിദഗ്ദ്ധമായി ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയും വർക്കല പൊലീസിന് കൈമാറുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ശ്രമിച്ച വർക്കല പൊലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു.
കൊല്ലം മെമു ട്രെയിനിൽ നിന്നാണ് മുരുകൻ ബാഗുകൾ കവർന്നത്. ഇയാൾ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറി, ഇതിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരനായ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് അഡ്മിനിസ്റ്റേറ്റിവ് അസിസ്റ്റന്റ് ഉദ്യോഗസ്ഥനായ സന്തോഷിന്റെ ബാഗും മോഷ്ടിച്ചുകൊണ്ടാണ് വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു മുന്നേ ബാഗ് നഷ്ടപ്പെട്ടത് മനസിലാക്കിയ സന്തോഷ് റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വർക്കല,കിളിമാനൂർ,കണ്ണൂർ,തൃശ്ശൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |