കൊച്ചി: ആമയുടെ പുറത്ത് പണംവച്ചാൽ ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 23പവൻ തട്ടിയ കാമുകനും ഇയാളുടെ സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിലായി. ഇടുക്കി ചുരുളിപതാൽ ആൽപ്പറമൂഴിയിൽ വീട്ടിൽ കിച്ചു ബെന്നി (23), രാജസ്ഥാൻ മിലാക്പൂർ സ്വദേശി വിശാൽ മീണ (28) എന്നിവരാണ് നോർത്ത് പൊലീസിന്റ പിടിയിലായത്. എറണാകുളത്ത് ജോലിചെയ്യുന്ന ഇടുക്കി സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: യുവതിയും കിച്ചുവും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസംമുമ്പ് വിശാൽ മീണയ്ക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വർണം ഇരട്ടിയാക്കി നൽകുമെന്നും കാമുകൻ യുവതിയെ വിശ്വസിപ്പിച്ചു.
വിശാലിന് സ്വർണം നൽകുമ്പോൾ സൂക്ഷിക്കണമെന്ന് യുവതി പറഞ്ഞിരുന്നെങ്കിലും പ്രശ്‌നമുണ്ടാകില്ലെന്ന് ഇയാൾ ഉറപ്പുനൽകി. മട്ടാഞ്ചേരിയിൽവച്ച് സ്വർണം കൈമാറിയശേഷം മൂവരും എറണാകുളത്തേക്ക് വരുന്നതിനിടെ സിഗരറ്റ് വാങ്ങാൻ കിച്ചു നോർത്തിൽ കാർനിറുത്തി പുറത്തിറങ്ങി. ഒപ്പം യുവതിയും കടയിലേക്ക് പോയി. ഈ തക്കംനോക്കി വിശാൽ സ്വർണവുമായി സ്ഥലംവിടുകയായിരുന്നു. യുവതിയും കാമുകനും ഉടനെ നോർത്ത് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സി.സി ടിവി കാമറ പരിശോധിച്ച പൊലീസ് വിശാൽ സൗത്ത് ഭാഗത്തേക്കാണ് പോയതെന്ന് കണ്ടെത്തി.
സൗത്ത് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയം ഇതിനിടെ പൊലീസ് ശേഖരിച്ചു. വൈകിട്ടോടെ ഡൽഹിയിലേക്കുള്ള പ്രതിവാര ട്രെയിനിൽ വിശാൽ കയറിയിട്ടുണ്ടാകുമെന്ന് സംശയിച്ച പൊലീസിന് തെറ്റിയില്ല. ഷൊർണൂരെത്തുംമുമ്പ് ഇതേ ട്രെയിനിൽ നിന്ന് ഇയാളെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കിച്ചുവിന്റെ ഒത്താശയോടെയാണ് സ്വർണം തട്ടാൻ പ്ലാനിട്ടതെന്ന് വിശാൽ വെളിപ്പെടുത്തിയതോടെയാണ് ഇയാളെയും പ്രതിചേർത്തത്. എന്നാൽ കിച്ചുവിനെയും കബളിപ്പിച്ച് സ്വർണവുമായി സ്ഥലം വിടാനായിരുന്നു വിശാലിന്റെ പദ്ധതി.
എസ്.എച്ച്.ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി.എസ്. രതീഷ്, എൻ. ആഷിക്, സി.പി.ഒമാരായ പി. വിനീത്, അജിലേഷ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |