SignIn
Kerala Kaumudi Online
Thursday, 08 August 2024 2.46 PM IST

ബാലവേലയ്ക്കും ബാലഭിക്ഷാടനത്തിനുമെതിരെ കർശന നടപടി ഒരു വർഷത്തിനിടയിൽ രക്ഷിച്ചത് 21 കുട്ടികളെ

കോഴിക്കോട്: ബാലവേലയ്ക്കും ബാല ഭിക്ഷാനടത്തിനുമെതിരെ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ നിന്ന് ബാലവേലയിലും ബാലഭിക്ഷാടനത്തിലും ഏർപ്പെട്ടതായി കണ്ടെത്തി രക്ഷപ്പെടുത്തിയത് 21 കുട്ടികളെ. ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ശരണബാല്യം പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി 2023 ജൂൺ മുതൽ 2024 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

17 കുട്ടികളെ ബാലവേലക്കിടയിലും നാല് പേരെ ബാലഭിക്ഷാടനം നടത്തവെയുമാണ് കണ്ടെത്തിയത്. ഒരു വർഷ കാലയളവിൽ 44 പരിശോധനകളാണ് സംഘം നടത്തിയത്. രക്ഷപ്പെടുത്തിയവരിൽ നാലു പേരെ നിയമപ്രകാരം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയ ശേഷം സമിതിയുടെ ഉത്തരവനുസരിച്ച് അവരവരുടെ സ്വദേശത്ത് ജില്ലാ ശിശു സംരക്ഷണ വകുപ്പ് തിരികെയെത്തിച്ചു. ബാക്കിയുള്ളവരെ ഷെൽട്ടർ ഹോമുകളുടെ സംരക്ഷണത്തിലേക്ക് മാറ്റിയശേഷം വിവരം അറിയിച്ചതനുസരിച്ചു മാതാപിതാക്കൾ വന്നു കൂട്ടിക്കൊണ്ടുപോയി. രക്ഷിച്ച കുട്ടികളിൽ ഭൂരിഭാഗവും ആൺകുട്ടികളാണ്. ആസാം, രാജസ്ഥാൻ, പശ്ചിമബംഗാൾ, യുപി, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുട്ടികൾ. ഇവരിൽ മൂന്ന് മുതൽ 16 വയസ് വരെയുള്ള കുട്ടികളുണ്ട്. ഇതിൽ ബംഗാളിലെ കൊൽക്കത്ത, പർബ മെദിനിപൂർ സ്വദേശികളായ കുട്ടികളെയും യുപിയിലെ ജോൺപൂർ, മധ്യപ്രദേശിലെ ജബൽപൂർ സ്വദേശികളായ കുട്ടികളെയുമാണ് പൊലിസ് സഹായത്തോടെ അവരുടെ വീടുകളിലേക്ക് തിരികെയെത്തിച്ചത്. പുതിയ ബസ് സ്റ്റാൻഡ്, പാളയം ബസ് സ്റ്റാൻഡ്, മാവൂർ റോഡ് സിഗ്നൽ എന്നിവിടങ്ങളിൽ നിന്നാണ് ഭിക്ഷാടനത്തിൽ ഏർപ്പെട്ട കുട്ടികളെ കണ്ടെത്തിയത്.

വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയത് 29 കുട്ടികളെ

ഇതിന് പുറമെ വീടുകളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 29 കുട്ടികളെയും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ട്. ശിശുക്ഷേമ സമിതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ ജൂൺ മുതൽ ഈ വർഷം മേയ് വരെയുള്ള കാലയളവിൽ കുട്ടികളെ വീടുകളിൽ നിന്ന് മാറ്റിയത്.

ചൈൽഡ്‌ലൈനിൽ അറിയിക്കാം

ബാലവേല, കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം തുടങ്ങിയ നിയമവിരുദ്ധ പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഓർമിപ്പിച്ചു. ജില്ലയിൽ ഇതിനെതിരായ പരിശോധനകൾ കൂടുതൽ വ്യാപകമാക്കും. ബാലവേലയ്ക്കും ഭിക്ഷാടനത്തിനും കുട്ടികളെ ഉപയോഗിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചൈൽഡ് ലൈൻ നമ്പറായ

1098 ൽ റിപ്പോർട്ട് ചെയ്യണം.

സമൂഹം ജാഗ്രത പാലിക്കണം: ജില്ലാ കളക്ടർ

കോഴിക്കോട്: ബാലവേല സങ്കീർണമായ പ്രശ്‌നമാണെന്നും ഈ അധാർമികവും നിയമവിരുദ്ധവുമായ നടപടിക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിൽ നടന്ന ബാലവേല വിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിന്നുള്ള കുട്ടികൾ അല്ലെങ്കിലും ജില്ലയിൽ ബാലവേല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുടുംബത്തിന്റെ താഴ്ന്ന വരുമാനവും ബാലവേലയും തമ്മിൽ വലിയ ബന്ധമുണ്ട്. വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശത്തിന്റെ ലംഘനം കൂടിയാണ് ബാലവേല. ഇത് തടയുന്നതിൽ സാമൂഹികമായ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.