ചാവക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാളെ സ്ട്രക്ചറിൽ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത് വിവാദത്തിൽ. എടക്കഴിയൂർ നാലാംകല്ല് വലിയകത്ത് ഹസൻ ബസരിയെയാണ് (40) ചാവക്കാട് പൊലീസ് സ്ട്രക്ചറിൽ കിടത്തി കടപ്പുറത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്. നാട്ടുകാരായ ചില യുവാക്കളുടെ സഹായത്തോടെയാണ് ഹസൻ ബസരിയെ ആംബുലൻസിൽ കടപ്പുറത്തെത്തിച്ചത്. പൊലീസിന്റെ നിർബന്ധത്തെ തുടർന്നാണ് ഇതെന്നാണ് ആക്ഷേപം. കേസിൽ പൊലീസ് അന്വേഷണം നടത്താതെ പ്രശ്നം രമ്യതയിലെത്തിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്. ജൂൺ 25നാണ് ഹസൻ ബസരിയെ പത്ത് പേരടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിച്ചത്. എടക്കഴിയൂർ നാലാംകല്ല് ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിലായിരുന്നു ആക്രമണം. ഓട്ടോ തൊഴിലാളിയായ ഹസൻ മാങ്ങക്കച്ചവടത്തിനും പോകാറുണ്ട്. നാട്ടുകാരനായ ഒരാളുടെ കീഴിലാണ് ജോലി ചെയ്തിരുന്നത്. മാങ്ങയുടെ പണം കിട്ടാനുള്ളത് തരാമെന്ന് പറഞ്ഞാണ് കച്ചവടത്തിന്റെ ഉടമ ഹസനെ കടപ്പുറത്തേക്ക് വിളിപ്പിച്ച് മർദ്ദിച്ചതെന്ന് ഹസൻ പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കടലിൽ കെട്ടിത്താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹസൻ പരാതിപ്പെട്ടു. തുടർന്ന് ഭയന്നതോടെ, വീണ് പരിക്കേറ്റെന്നാണ് വീട്ടിൽ പറഞ്ഞത്. ചാവക്കാട്ടെയും പിന്നീട് കുന്നംകുളത്തെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കിടയിലാണ് ഡോക്ടറോട് മർദ്ദന കാര്യം പറയുന്നത്. സംഭവശേഷം പലതവണ അക്രമിസംഘം വീട്ടിൽക്കയറിയും ഹസനെ ഭീഷണിപ്പെടുത്തി. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പരാതി നൽകുകയായിരുന്നു. ആക്രമണത്തിന് ശേഷം ഹസന്റെ കൈ തളർന്ന അവസ്ഥയിലാണ്. പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങൾ പോലും നടത്താനാകില്ല. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |