
കൊല്ലം: കാറിന്റെ ഡാഷ് ബോർഡിലും കൈവശത്തുമായി 85.400 ഗ്രാം മെറ്റാഫെത്താമിൻ രാസലഹരി വില്പനയ്ക്കായി കൊണ്ടുവന്ന കേസിലെ അഞ്ച് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കുഴിയം സിന്ധുഭവനിൽ വിഷ്ണു വിജയൻ (23), പെരുമ്പുഴ കൂരീപ്പള്ളി കടയിൽ വീട്ടിൽ ഷംനാദ് (25), ചന്ദനത്തോപ്പ് കുഴിയം സൗത്തിൽ അഖിൽ ഭവനിൽ പ്രഗിൽ (25), ചന്ദനത്തോപ്പ് ഫാറൂഖ് മൻസിലിൽ ഉമർ ഫാറൂഖ് (25), ചാത്തിനാംകുളം പള്ളിവടക്കതിൽ മുഹമ്മദ് സലാഷ് (25) എന്നിവരെയാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ. വിനോദ് ശിക്ഷിച്ചത്.
രാസലഹരി വില്പനയ്ക്കായി കൈവശം വച്ച് കടത്തിയ കുറ്റത്തിന് 10 വർഷവും മയക്കുമരുന്ന് കച്ചവടത്തിനായി ഗൂഢാലോചന നടത്തിയ കുറ്റത്തിന് 10 വർഷവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2023 ജൂലായ് 13ന് തിരുവനന്തപുരത്ത് നിന്ന് വിഷ്ണു വിജയൻ വാങ്ങിക്കൊണ്ടുവന്ന മെറ്റാഫെത്താമിൻ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി കൊല്ലത്തും കുണ്ടറയിലും വില്പന നടത്താൻ 14ന് രാവിലെ 10.50ന് ഇളമ്പള്ളൂർ അമ്പിപൊയ്ക കാനാൽ റോഡിലെ കനാൽ മൈതാനത്ത് ഒത്തുകൂടിയ പ്രതികളെ കുണ്ടറ പൊലീസ് ഇൻസ്പെക്ടർ ആർ. രതീഷും സംഘവുമാണ് പിടികൂടിയത്. കാറിലെത്തി ആവശ്യക്കാരെ കാത്തുകിടക്കുമ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വളയുകയായിരുന്നു.
അന്നത്തെ ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ്, കുണ്ടറ പൊലീസ് ഇൻസ്പെക്ടർ ആർ. രതീഷ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. പൊലീസിന്റെ തുടരന്വേഷണത്തിൽ പ്രതികൾക്ക് മെറ്റാഫെത്തമിൻ നൽകിയ ആറും ഏഴും പ്രതികളായ സദ്ദാമിനും നിജാസിനും എതിരെ പ്രത്യേക കുറ്റപത്രങ്ങൾ സമർപ്പിച്ചട്ടുണ്ട്. ഈ കേസുകളിൽ കോടതിയിൽ വിചാരണ നടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |