
കൊച്ചി: ബോട്ട് മാർഗം അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് മോഷണം നടത്തിവന്ന ശ്രീലങ്കൻ യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ തുണിക്കടകളും ചെറുകിട ജുവല്ലറികളും കേന്ദ്രീകരിച്ചുള്ള കവർച്ചയ്ക്കിടെയാണ് പിടിയിലായത്. പ്രതിയെ സംസ്ഥാന, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു.
ശ്രീലങ്കയിലെ വാവുനിയ സ്വദേശി ശ്രീകാന്തൻ ശർമ്മിളനെയാണ് (25) പാലാരിവട്ടം എസ്.ഐ ഹരിശങ്കറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൊച്ചിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കവർന്ന ഐ ഫോണുകളും ശ്രീലങ്കൻ പൗരത്വം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡും ശ്രീലങ്കൻ എ.ടി.എം കാർഡും കൈവശമുണ്ടായിരുന്നു. ഒന്നരമാസം മുമ്പ് ബോട്ടിൽ രാമേശ്വരത്ത് എത്തിയതായിട്ടാണ് ഇയാൾ പറയുന്നത്. ഹോട്ടലുകളിൽ താമസിക്കാതെ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് തങ്ങുന്നതെന്ന പ്രതിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
മോഷ്ടിച്ച ഫോൺ ഉപയോഗിച്ചു, കുടുക്കിലായി
പാലാരിവട്ടം ജനതാജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന പത്തടിപ്പാലം സ്വദേശിയുടെ ഹെർ ഡേ തുണിക്കടയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. 4ന് പുലർച്ചെ 4.30ന് കടയുടെ ചില്ല് വാതിലിന്റെ ലോക്ക് ഇരുമ്പ് കമ്പി കൊണ്ട് തകർത്ത ശേഷം 9460 രൂപയാണ് കവർന്നത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇടപ്പള്ളിയിലെ ബൂട്ടിക്കിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോണിന്റെ സിം കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണം നിർണായകമായി. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തിങ്കളാഴ്ച രാത്രി 10.30ഓടെ കലൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇടപ്പള്ളി കൊച്ചി മെട്രോ പില്ലർ 430ന് സമീപത്തെ ക്ലാര ദ് ജ്വല്ലറി ബൂട്ടിക്കിൽ 5ന് പുലർച്ചെയാണ് ഇയാൾ മോഷണം നടത്തിയത്. സ്ഥാപനത്തിലെ ടെഫ്ലോൺ ചില്ല് തകർത്ത് 1000 രൂപയും 10,000 രൂപ വിലയുള്ള മൊബൈൽ ഫോണും കവർന്നു. ഈ ഫോൺ ഉപയോഗിച്ചതാണ് പ്രതിയെ കുടുക്കിയത്. പാടിവട്ടം ഒബ്റോൺ മാളിന് സമീപത്തെ ഗ്ലോബേഴ്സ് അപ്ഡേറ്റ് യുവർ ഫാഷൻ കടയിൽ മോഷണം നടത്തിയതും ഇയാളാണെന്ന് സംശയിക്കുന്നു. 29600 രൂപയും തുണിത്തരങ്ങളും ഉൾപ്പെടെ മോഷണം പോയിരുന്നു. ഇതുൾപ്പെടെ നിരവധി മോഷണങ്ങൾ നടത്തിയതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |