
ആലുവ: കൊട്ടാരക്കരയിലേക്കുപോയ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളും പിടിയിലായി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ അമീർഷ നൗഷാദ് (22), തായിക്കാട്ടുകര പൈപ്പുലൈൻ റോഡിൽ മുതിക്കാട് വീട്ടിൽ എം.വി. റിസ്വാൻ (24) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ചാലക്കലിൽ വച്ചായിരുന്നു ആക്രമണം. അടൂർ ഡിപ്പോയിലെ ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാംകുമാർ (50), കണ്ടക്ടർ ശാസ്താംകോട്ട സ്വദേശി പ്രവീൺ (45) എന്നിവർക്കാണ് മർദനമേറ്റത്. പ്രതികൾ സഞ്ചരിച്ച ബൈക്കിന് സൈഡ് നൽകാത്തത് സംബന്ധിച്ച തർക്കത്തിൽ പിന്തുടർന്നെത്തിയാണ് ആക്രമിച്ചത്. ബസ് ജീവനക്കാരെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കെ.എസ്.ആർ.ടി.സിക്ക് 30,000രൂപയുടെ നഷ്ടം വരുത്തിയതിനുമാണ് കേസ്. പ്രതികളെ ആക്രമണത്തിന് ഇരയായവർ തിരിച്ചറിഞ്ഞു. ഇൻസ്‌പെക്ടർ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ നേരത്തെയും അടിപിടി കേസുകളിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |