വടക്കഞ്ചേരി: വളർത്തുനായകളെ കൊലപ്പെടുത്തുകയും, കോഴികളെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വടക്കഞ്ചേരി പാളയം മാന്ത്രാപള്ളം സ്വദേശി സുരേഷിന്റെ വീട്ടിലെ നായകളെയും, കോഴികളെയും കൊന്നതുമായി ബന്ധപ്പെട്ടാണ് പാളയം സ്വദേശികളായ വിനോദ് (22) ഗുരുവായൂരപ്പൻ (21) എന്നിവരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18 നാണ് കേസിനാസ്പദമായ സംഭവം.
സുരേഷിന്റെ വീട്ടിലെ മുന്തിയ ഇനം വളർത്തുനായ്ക്കളെ കോഴി ഇറച്ചിയിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇറച്ചിയിൽ കാഞ്ഞിരമരത്തിന്റെ തോൽ ചേർത്താണ് കൊടുത്തതെന്ന് പ്രതികൾ പൊലിസിനോട് പറഞ്ഞു. സുരേഷിന്റെ വീട്ടിലെ ലാബ്രഡോർ, ജർമ്മൻ ഷെപ്പേഡ് ഇനത്തിൽ പ്പെട്ട നായകളെയാണ് കൊന്നത്. അന്നേ ദിവസം തന്നെ സുരേഷിന്റെ വീട്ടിൽ നിന്നും മൂന്ന് കോഴികളെയും ഇവർ മോഷ്ടിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തെ കൊന്ന് അടുത്ത ദിവസം സുരേഷിന്റെ വീടിന് സമീപത്തെ വൈദ്യുതിക്കാലിൽ കെട്ടി തൂക്കിയിരുന്നു.
കോഴിയുടെ കാലിൽ പ്രതികൾ എഴുതിയ ഭീഷണിക്കത്തും ഉണ്ടായിരുന്നു. കോഴികളുടെ അവസ്ഥ നിനക്കും ഉണ്ടാകും എന്ന നിലയിലുള്ള ഭീഷണിക്കത്താണ് ലഭിച്ചത്. സുരേഷുമായുള്ള മുൻ വൈരാഗ്യമാണ് പ്രതികളെ ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. സുരേഷിന്റെ ബന്ധുവും, പ്രതികളിലൊരാളും തമ്മിലുള്ള അടിപിടി കേസ് ഒത്ത് തീർപ്പാക്കാൻ സുരേഷ് വിസമ്മതിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
സുരേഷിന്റെ വീടിന് സമീപത്തും ഇറച്ചി വാങ്ങിയ കോഴിക്കടയിലും ഉൾപ്പെടെ പ്രതികളുമായി പോയി തെളിവെടുത്തു. മിണ്ടാപ്രാണികളെ കൊലപ്പെടുത്തൽ, മോഷണം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വടക്കഞ്ചേരി സി.ഐ: എം. മഹേന്ദ്രസിംഹൻ, എസ്.ഐ: കെ.വി. സുധീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കാപ്
വളർത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |