നെടുമ്പാശേരി: ദേശീയപാതയിൽ നെടുമ്പാശേരി കരിയാട് ജംഗ്ഷനിൽ 168 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാറിലെത്തിയ നാലു യുവാക്കൾ പൊലീസ് പിടിയിലായി. പെരുമ്പാവൂർ അല്ലപ്ര വേലംകുടി സഫീർ മൊയ്തീൻ (24), ആലുവ തോട്ടുംമുഖം മുണ്ടക്കൽ ഹാഷിം (23), വെങ്ങോല പെയ്‌നാടി ജസീൽ പി. ജലീൽ (24), ആലുവ ഉളിയന്നൂർ കാടുകണ്ടത്തിൽ ആസിഫ് (22) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഇന്നലെ രാവിലെ ഒമ്പതോടെ പൊലീസ് ഇവരുടെ കാർ പിന്തുടർന്ന് കരിയാട് ജംഗ്ഷനിൽ വട്ടമിട്ട് നിർത്തിയാണ് പിടികൂടിയത്. പൊലീസ് വളഞ്ഞപ്പോൾ കാർ ഉപേക്ഷിച്ച് രക്ഷപെടാനും ശ്രമമുണ്ടായെങ്കിലും നടന്നില്ല. ബംഗളൂരുവിൽനിന്ന് കാറിലാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. സ്റ്റിയറിംഗിനിടയിലെ പ്രത്യേകഅറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പൊതുമാർക്കറ്റിൽ എം.ഡി.എം.എയ്ക്ക് ലക്ഷങ്ങൾ വിലവരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെയും ഇവർ മയക്കുമരുന്ന് കടത്തിയതായി സൂചനയുണ്ട്. മയക്കുമരുന്നു തൂക്കാനുള്ള ത്രാസും വണ്ടിയിൽ നിന്ന് കണ്ടെടുത്തു.
റൂറൽ ജില്ലാ ഡാൻസാഫ് ടീമും നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം. ബൈജു തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ആർക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
കഴിഞ്ഞയാഴ്ച വാഹനത്തിൽ കടത്താൻ ശ്രമിച്ച 225 കിലോഗ്രാം കഞ്ചാവ് കറുകുറ്റിയിൽ നിന്ന് ഇതേ പൊലീസ് സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |