തൃക്കാക്കര: ഹോട്ടൽ വ്യവസായിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽപ്പോയ കേസിൽ കോഴിക്കോട് സ്വദേശി കൈലാസം വീട്ടിൽ ശ്രീനേഷ് (40) അറസ്റ്റിലായി. ഇയാൾ 2018 മുതൽ കാക്കനാട് പടമുഗൾ ഭാഗത്തുള്ള ഹോട്ടലിൽ മാനേജരായി ജോലിചെയ്തിരുന്നു. അന്ന് സ്ഥാപനത്തിലേക്ക് സാധനങ്ങൾ പർച്ചേസ് ചെയ്ത വകയിൽ തിരിമറി നടത്തിയും ഉടമയുടെ ചെക്ക് ഉപയോഗിച്ച് ബാങ്കിൽനിന്ന് പണംപിൻവലിച്ചും പ്രതി 20 ലക്ഷം രൂപ തട്ടിയെടുത്ത് നാടുവിട്ടതെന്നാണ് പരാതി. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.
തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ വർഷങ്ങൾക്കുമുമ്പ് ഉപയോഗിച്ചിരുന്ന ഇമെയിൽ വിലാസം കേന്ദ്രീകരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങളിൽ ഇയാളുടെ ഇമെയിലിലേക്ക് മഹാരാഷ്ട്രയിലെ മൊബൈൽകമ്പനികളുടെ സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നത് അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. മഹാരാഷ്ട്രയിലെ മൊബൈൽകമ്പനികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതിൽ പ്രതി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന നമ്പറുകളുടെ ലൊക്കേഷൻ പുനെയിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള മലമ്പ്രദേശമായ ലാവാസ എന്ന സുഖവാസ കേന്ദ്രത്തിൽ ആണെന്ന് മനസിലായി. എസ്.ഐമാരായ റഫീഖ്, റോയ് കെ. പൊന്നൂസ്, സീനിയർ സി.പി.ഒമാരായ ജാബിർ നാലം, രഞ്ജിൽ ബി.നായർ എന്നിവർ ലാവാസയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ്ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |