സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ ആദ്യ പബ്ബെന്ന വിശേഷണത്തോടെ കൊച്ചി രവിപുരത്ത് തുറന്ന ഹാർബർ വ്യൂ ഫ്ലൈ ഹൈ ബാറിന്റെ മാനേജരെ എക്സൈസ് അറസ്റ്റ് ചെയ്തു. മദ്യം വിളമ്പാൻ വനിതകളെ നിയോഗിച്ചതിനാണ് നടപടി. അഞ്ച് റഷ്യൻ യുവതികളാണ് മദ്യം വിളമ്പിയത്. രാവ് ആഘോഷമാക്കാൻ പിന്നണി ഗായകരും ഡി.ജെമാരും നടന്മാരും. അത്യാഡംബരത്തോടെ നവീകരിച്ച ബാറിന്റെ ഉദ്ഘാടനത്തിന്റെ തലേദിവസമായിരുന്നു ആഘോഷം.
വിദേശമദ്യച്ചട്ടം 27എ ലംഘിച്ച് വനിതകളെക്കൊണ്ട് മദ്യം വിളമ്പിച്ചതിനുപുറമെ സ്റ്റോക്ക് ബുക്ക് എഴുതാത്തതിനും കേസെടുത്തു. മാനേജർ കണ്ണൂർ സ്വദേശി അബ്ദുൾ ഖാദറെ (50) പിന്നീട് ജാമ്യത്തിൽ വിട്ടു.
ശനിയാഴ്ച സന്ധ്യക്കായിരുന്നു ഫ്ളൈ ഹൈയുടെ ഗ്രാൻഡ് ഓപ്പണിംഗ്. തലേന്നു നടത്തിയ സോഫ്റ്റ് ലോഞ്ചിംഗിന് കൊഴുപ്പുകൂട്ടാനാണ് മുംബയിൽ നിന്ന് റഷ്യൻ വനിതകളെ എത്തിച്ചത്. അന്നു തന്നെ അവർ മടങ്ങി.
ബാറിലെത്തിയവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് എക്സൈസ് തിങ്കളാഴ്ച രാത്രി പരിശോധന നടത്തിയത്. സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൻവർസാദത്ത് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറി. ലൈസൻസ് റദ്ദാക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
എക്സൈസ് വാദം
വനിതകളെ മദ്യം വിളമ്പാൻ അനുവദിച്ച് തിരുവനന്തപുരത്തെ വൈറ്റ് ഡാമർ ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവൻ ബാറുകൾക്കും ബാധകമല്ല. 2013ലെ വിദേശമദ്യച്ചട്ട ഭേദഗതിക്കെതിരെയായിരുന്നു 2014ലെ കേസ്. ഈ ഹോട്ടലിൽ ഇപ്പോഴും വനിതകൾ മദ്യം വിളമ്പുന്നുണ്ട്. സ്ത്രീകളെ വിളമ്പുകാരാക്കണമെങ്കിൽ അബ്കാരി ചട്ടങ്ങളിൽ ഭേദഗതി അനിവാര്യം. വിദേശവനിതകളെ മദ്യം വിളമ്പാൻ നിയോഗിച്ചതിനു പിന്നിൽ വിസ ചട്ടലംഘനമുണ്ടോയെന്നും പരിശോധിക്കും.
''എക്സൈസ് നടപടിക്കെതിരെ കോടതിയലക്ഷ്യക്കേസ് നൽകും. ലിംഗസമത്വത്തിന് വിരുദ്ധമായതിനാൽ വനിതാ കമ്മിഷനെയും സമീപിക്കും. കേരളത്തിലെ 40 ശതമാനം ബാർ ഹോട്ടലുകളിലും വനിതാജോലിക്കാരുണ്ട്.
-വി. സുനിൽകുമാർ, പ്രസിഡന്റ്,
ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ
ബാറിനെതിരായ നടപടി ഹൈക്കോടതി വിധിയുടെ ലംഘനം
കൊച്ചി: ബാറുകളിൽ സ്ത്രീകൾ മദ്യം വിളമ്പുന്നതു തടയുന്ന വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് ഏഴുവർഷം മുമ്പ് ഹൈക്കോടതി വിധിയെഴുതിയിരുന്നു. ഇതേ വ്യവസ്ഥകളുടെ പേരിലാണ് സ്ത്രീകൾ മദ്യം വിളമ്പിയെന്നാരോപിച്ച് എറണാകുളത്തെ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തത്. കേരള വിദേശമദ്യ ചട്ടത്തിലെ 27 എ, എഫ്. എൽ - 3 ലൈസൻസിലെ ഒമ്പത് എ എന്നിവയാണ് സ്ത്രീകൾ മദ്യം വിളമ്പുന്നതു തടയുന്നതിനായി ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ തിരുവനന്തപുരത്തെ സ്വകാര്യ ബാർഹോട്ടൽ ജീവനക്കാരികളായിരുന്ന ധന്യമോൾ, സോണിയ ദാസ് എന്നിവർ നൽകിയ ഹർജിയിൽ 2015 ആഗസ്റ്റ് 17 നാണ് ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു വിധി പറഞ്ഞത്.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയുടെ ലംഘനമായ ഈ വ്യവസ്ഥകൾ ബാധകമാകാതെ തൊഴിലെടുക്കാൻ അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും സിംഗിൾബെഞ്ച് അനുവദിച്ചിരുന്നു.
തൊഴിലിടങ്ങളിലെ അപകടങ്ങളിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാനാണ് ഈ വ്യവസ്ഥകൾ എന്നായിരുന്നു സർക്കാരിന്റെ വാദം. സ്ത്രീകൾക്ക് ഏതൊക്കെ ജോലികൾ ചെയ്യാനാവും, ചെയ്യാനാവില്ല എന്നൊക്കെ സാങ്കല്പികമായി വിലയിരുത്തി അവരുടെ അവകാശങ്ങൾ ലംഘിക്കാനാവില്ലെന്ന് മറ്റൊരു കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിൾബെഞ്ച് വിധിയിൽ പറഞ്ഞിരുന്നു. ഏതെങ്കിലും ജോലി സ്ത്രീകൾക്ക് ചെയ്യാനാവാത്ത വിധം കഠിനമാണെന്ന് വിലയിരുത്തേണ്ടത് അവർ എങ്ങനെ ആ ജോലിയെ കാണുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി വിധിച്ചിട്ടും മാറ്റിയില്ല ചട്ടങ്ങൾ
തിരുവനന്തപുരം: ഹൈക്കോടതി വിധി ഉണ്ടായെങ്കിലും വനിതകൾക്ക് മദ്യശാലകളിലെ ജോലി വിലക്കുന്ന ചട്ടങ്ങൾ അബ്കാരി നിയമത്തിൽനിന്ന് ഇതേവരെ മാറ്റിയിട്ടില്ല. ബെവ്കോ ഷോപ്പുകളിലടക്കം വനിതകൾ ഇപ്പോൾ ജോലി ചെയ്യുന്നത് ഹൈക്കോടതി വിധിയുടെ പിൻബലത്തിലാണ്.
അബ്കാരി ഡിസ്പോസിബിൾ റൂൾ 7 (37)പ്രകാരം ഒരു വിധത്തിലുള്ള മദ്യശാലകളിലും സ്ത്രീകളെ ജോലി ചെയ്യിക്കാൻ പാടില്ല. ബെവ്കോയിൽ ഷോപ്പ് അസിസ്റ്രന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം നടന്നപ്പോൾ വനിതകളെ ഒഴിവാക്കിയതിനെതിരെ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. വനിതകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. തുടർന്നാണ് നിയമനം നൽകിത്.
ഫോറിൻ ലിക്വർ നിയമത്തിലെ 27(എ) ചട്ടപ്രകാരവും മദ്യശാലകളിൽ വനിതകളെ നിയോഗിക്കാൻ പാടില്ല. ഇതും ഭരണഘടനാ വിരുദ്ധമാണെണ് ഹൈക്കോടതി വിധിച്ചിരുന്നു. രണ്ടു ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടില്ലാത്തതിനാൽ കേസെടുക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |