കൊടുങ്ങല്ലൂർ: മക്കളോടൊപ്പം സ്കൂട്ടറിൽ വരവേ അയൽവാസി, ഇടിച്ചുവീഴ്ത്തി വെട്ടിപ്പരിക്കേൽപ്പിച്ച വീട്ടമ്മ മരിച്ചു. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം മാങ്ങറാംപറമ്പ് നാസറിന്റെ ഭാര്യ റിൻസിയാണ് (30) ഇന്നലെ രാവിലെ എട്ടരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും ഇവരുടെ റെഡിമെയ്ഡ് സ്ഥാപനത്തിലെ മുൻ ജീവനക്കാരനുമായ ചിപ്പു എന്നു വിളിക്കുന്ന റിയാസിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വ്യാഴാഴ്ച രാത്രിയോടെ എറിയാട് കേരള വർമ്മ സ്കൂളിന് സമീപത്തെ നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനത്തിൽ നിന്നും മക്കളോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു യുവതി. പിറകിൽ നിന്നും അമിതവേഗത്തിൽ സ്കൂട്ടറോടിച്ച് വന്ന പ്രതി റിൻസിയുടെ സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തി വാൾ കൊണ്ട് വെട്ടി. ആക്രമണത്തിൽ കഴുത്തിന്റെ പിറകു വശത്തും മുഖത്തും കൈക്കും മാരക മുറിവേറ്റു. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ, വലതുകൈയുടെ നാല് വിരലുകൾ സംഭവസ്ഥലത്ത് അറ്റുവീണു. കഴുത്തിനേറ്റ ആഴമേറിയ മുറിവിനെ തുടർന്ന് സ്ഥലത്ത് രക്തം വാർന്ന് ഒലിച്ചു തളം കെട്ടി. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പരിസരത്തുള്ളവരാണ് റിൻസിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ചന്തപ്പുരയിലുള്ള സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ രാത്രി പത്തരയോടെ തൃശൂരിലേക്കും കൊണ്ടുവന്നു.
സംഭവത്തിന് ശേഷം റിയാസ് സ്കൂട്ടർ വീട്ടിൽ വച്ചശേഷം കുളി കഴിഞ്ഞാണ് രക്ഷപ്പെട്ടത്. ഇയാൾ റിൻസിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായി വിവരമുണ്ട്. ഇത് നിരസിച്ചതോടെ, നാല് മാസം മുമ്പ് ഇവരുടെ വീട്ടിലെത്തി ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പേരിൽ പ്രതിക്കെതിരെ റിൻസി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പിന്നീട് പൊലീസ് കേസ് ഒത്തുതീർപ്പാക്കി.
പറവൂർ മാഞ്ഞാലി സ്വദേശിയായ കലാപുരയ്ക്കൽ അബ്ദുൾ സലാമിന്റെയും റംലത്തിന്റെയും മൂന്ന് മക്കളിൽ ഇളയവളാണ് റിൻസി. ഈ കുടുംബം ഏഴ് വർഷം മുമ്പാണ് എറിയാട് പ്രദേശത്ത് താമസമാക്കിയത്. വിദേശത്തായിരുന്ന ഭർത്താവ് നാസർ നാല് വർഷം മുമ്പാണ് എറിയാട് നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം ആരംഭിച്ചത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് നാലുമാസമേ ഈ കടയിൽ പ്രതി ജോലി ചെയ്തിട്ടുള്ളൂ. റൂറൽ എസ്.പി ഐശ്വര്യേ ഡോംഗ്രേയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ദ്ധസംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മക്കൾ: റിഹാ ( എറിയാട് കെ.വി.എച്ച്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി), ദായി മുഹമ്മദ് (എൽ.കെ.ജി വിദ്യാർത്ഥി)..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |