തിരുവനന്തപുരം: തിരുവല്ലത്തിന് പിന്നാലെ പൂന്തുറയിലും പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിക്കാനിടയായ സംഭവം വിവാദമാകുന്നു. തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷെന്ന യുവാവ് മരിക്കാനിടയായത് മർദ്ദനത്തെ തുടർന്നാണെന്ന് ആരോപണം ഉയരുകയും കേസ് സി.ബി.ഐക്ക് വിടുകയും ചെയ്തതിന് പിന്നാലെയാണ് പൂന്തുറയിൽ സനോഫറെന്ന യുവാവ് പൊലീസ് ജീപ്പിൽ പുറത്തേക്ക് ചാടവേ വീണുമരിച്ചത്. പൊലീസ് വാഹനത്തിൽ വച്ച് മർദ്ദിക്കുന്നതിനിടെ രക്ഷപ്പെടാനായി ചാടിയതാണെന്ന ആരോപണവുമായി സനോഫറിന്റെ ഭാര്യയും ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതോടെ തിരുവല്ലത്തിന് പിന്നാലെ പൂന്തുറയിലും പൊലീസ് സംശയനിഴലിലായി. പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിലുണ്ടായ പൊലീസിന്റെ ജാഗ്രതക്കുറവാണ് ഇയാൾ ജീപ്പിൽ നിന്ന് ചാടിപ്പോകാൻ ഇടയാക്കിയത്. പിൻവശം തുറന്ന പഴയ മോഡൽ ജീപ്പിൽ നിന്ന് ഒപ്പമുണ്ടായിരുന്ന ഹോം ഗാർഡിന്റെ കണ്ണുവെട്ടിച്ചാണ് സനോഫർ പുറത്തേക്ക് ചാടിയത്. പ്രതികളെ കൊണ്ടുപോകുമ്പോൾ മതിയായ പൊലീസ് ബന്തവസും സുരക്ഷയുമുണ്ടാകണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതാണ് സംഭവത്തിന് പിന്നിലെന്നാണ് ആക്ഷേപം. ബുധനാഴ്ച രാത്രി സനോഫർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. പൊലീസ് ജീപ്പിൽ നിന്ന് പുറത്തു ചാടുന്നതിനിടെ വീണ സനോഫറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലച്ചോറിനും ക്ഷതമേറ്റു. തിരവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലെക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. സനോഫറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |