കൊച്ചി: പത്തു വയസുകാരി വൈഗയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി മുട്ടാർ പുഴയിലെറിഞ്ഞ കേസിലെ പ്രതി പിതാവ് സനു മോഹന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളം പോക്സോ കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ തുടങ്ങിയെന്നും പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും വ്യക്തമാക്കി പ്രോസിക്യൂഷൻ ഹർജിയെ എതിർത്തിരുന്നു. ഇതു കണക്കിലെടുത്താണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹർജി തള്ളിയത്.
2021 മാർച്ച് 22നാണ് വൈഗയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മയുടെ വീട്ടിൽ നിന്ന് വൈഗയെ കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു വന്ന സനു മോഹൻ കുട്ടിക്ക് സോഫ്ട് ഡ്രിങ്കിൽ മദ്യം ചേർത്തു നൽകി അബോധാവസ്ഥയിലാക്കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും പിന്നീട് മുട്ടാർ പുഴയി എറിഞ്ഞെന്നുമാണ് കേസ്.
വൻ കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോകാൻ തീരുമാനിച്ച സനു മോഹൻ താൻ ഒളിവിൽ പോയാൽ ഭാര്യയും ബന്ധുക്കളും മകളെ നന്നായി നോക്കില്ലെന്നു ചിന്തിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ തനിക്കെതിരായ തെളിവുകൾ പരസ്പര വിരുദ്ധമാണെന്നും കുട്ടിയെ കൊലപ്പെടുത്തിയതു താനാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു സനു മോഹന്റെ വാദം. കുട്ടികളെ കൊലപ്പെടുത്തിയ അമ്മമാർക്ക് പല കേസുകളിലും ജാമ്യം ലഭിച്ചതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
2021 ഏപ്രിൽ 18 മുതൽ കസ്റ്റഡിയിലാണെന്നും അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ തടവിൽ കഴിയേണ്ടതില്ലെന്നും വാദിച്ചു. എന്നാൽ വിചാരണ തുടങ്ങുന്ന ഘട്ടത്തിൽ ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |