കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് തുടർക്കഥയാവുന്നു 1.5 കോടി വില വരുന്ന 2.791കിലോ സ്വർണ്ണ മിശ്രിതവുമായി കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബ്ദുസലാമിനെ (40) പൊലീസ് പിടികൂടി. ബഹ്റൈനിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസിൽ ഇന്നലെ പുലർച്ചെ 1.30ന് കാലിക്കറ്റ് വിമാനത്താവളത്തിലിറങ്ങിയ അബ്ദുസലാം കസ്റ്റംസിനെ വെട്ടിച്ചു പുറത്തുകടന്നെങ്കിലും വിമാനത്താവളത്തിന് പുറത്തുവച്ച് കരിപ്പൂർ പൊലീസ് പിടികൂടുകയായിരുന്നു. 774 ഗ്രാം സ്വർണ്ണം മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനകത്തും, പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ 2,018ഗ്രാം സ്വർണ്ണം അരയിലുമാണ് ഒളിപ്പിച്ചിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്റെ കൈയിൽ സ്വർണ്ണമില്ലെന്ന് സലാം പൊലീസിനോട് പറഞ്ഞെങ്കിലും മെഡിക്കൽ എക്സറേയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു.
തൊണ്ടയാട് എത്താൻ നിർദ്ദേശം
വിമാനത്താവളത്തിലിറങ്ങിയ ശേഷം ടാക്സിയിൽ കോഴിക്കോട് തൊണ്ടയാടിൽ എത്താനായിരുന്നു ബഹ്റൈനിൽ വച്ച് സ്വർണ്ണക്കടത്ത് മാഫിയ അബ്ദുസലാമിന് നൽകിയിരുന്ന നിർദ്ദേശം. വാഹനത്തിൽ കയറിയതിന് തൊട്ടുപിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. രണ്ട് മാസത്തിനിടെ 30 കേസുകളിലായി 14 കോടിയുടെ 28 കിലോ സ്വർണ്ണമാണ് കരിപ്പൂരിൽ പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |