കൊച്ചി: ലക്ഷദ്വീപിന് സമീപം രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ നിന്നായി 1,526 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ കേസിലെ മുഖ്യപ്രതി ശ്രീലങ്കൻ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണ പെരിയ സ്വാമി പിള്ള (52) ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിലായി. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാത, മയക്കുമരുന്നു കേസുകളിൽ പ്രതിയായ ഇയാൾ ചെന്നെെ നുങ്കമ്പാക്കത്തെ ഫ്ലാറ്റിൽ ഒളിവിലായിരുന്നു. ഫ്ളാറ്റിൽ നിന്ന് സുപ്രധാന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇറാനിൽ നിന്ന് ബാലകൃഷ്ണയുടെ നേതൃത്വത്തിലാണ് രാജ്യത്തേക്കും ശ്രീലങ്കയിലേക്കും ഹെറോയിൻ എത്തിച്ചിരുന്നത്. ഏതാനും ആഴ്ചകളായി ബാലകൃഷ്ണ ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി ചെന്നൈ എഗ്മോർ ചീഫ് മെട്രോപോളിറ്റൻ കോടതിയിൽ ഹാജരാക്കിയ ശേഷം ബാലകൃഷ്ണയെ ട്രാൻസിറ്റ് വാറണ്ടിൽ വെള്ളിയാഴ്ച അർദ്ധരാത്രി കൊച്ചിയിൽ എത്തിച്ചു. ഇന്നലെ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പത്ത് ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ മേയ് 20നാണ് തമിഴ്‌നാട്ട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകളിൽ ഒളിപ്പിച്ച 218 കിലോ ഹെറോയിൻ കണ്ടെത്തിയത്. തീരസംരക്ഷണസേനയും ഡി.ആർ.ഐ ചേർന്നായിരുന്നു പരിശോധന.
ബോട്ടുകളിലെ പ്രത്യേക അറയിലാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ബോട്ടിൽ ഉണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. പുറംകടലിൽവച്ചാണ് ഹെറോയിൻ ലഭിച്ചതെന്നും അത് ബോട്ടിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും ഇവർ ചോദ്യംചെയ്യലിൽ പറഞ്ഞു. കോസ്റ്റ് ഗാർഡ് കപ്പൽ സുജീത്തിന്റെ സഹായത്തോടെയാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.
ഇറാൻ മേഖലയിൽ നിന്നുള്ള മയക്കുമരുന്നാണ് ഇന്ത്യൻ മഹാസമുദ്രം വഴി വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നത്. തമിഴ്‌നാട്ടിലും ശ്രീലങ്കയിലും വേരുകളുള്ള സംഘമാണ് പിന്നിൽ. വിദേശത്തുനിന്ന് കപ്പലുകളിൽ കൊണ്ടുവരുന്ന മയക്കുമരുന്ന് പുറംകടലിൽ വച്ചാണ് മത്സ്യ ബോട്ടുകൾക്ക് കൈമാറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |