കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണംതട്ടിയ സംഭവത്തിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശിനി ബിൻഷ ഐസക്കിനെതിരെ (28) രണ്ട് കേസുകൾ കൂടി. ഇരിട്ടി, മുഴക്കുന്ന് സ്വദേശികളുടെ പരാതിയിലാണ് കേസുകൾ. ഇരിട്ടി സ്വദേശിയിൽ നിന്നും 22,000 രൂപയും മുഴക്കുന്ന് സ്വദേശിയിൽ നിന്നും 20,000 രൂപയും റെയിൽവേ ടിക്കറ്റ് എക്സാമിനറായി ചമഞ്ഞ ബിനിഷ തട്ടിയെടുത്തുവെന്നാണ് പരാതി. കണ്ണൂർ ടൗൺ പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്.
അഞ്ച് പരാതികൾ നേരത്തെ ബിൻഷയ്‌ക്കെതിരെ ടൗൺ പൊലീസിന് ലഭിച്ചിരുന്നു. ഇവർ അറസ്റ്റിലായതിനു ശേഷം നിരവധി പരാതികൾ ഫോൺ വഴി ലഭിച്ചതായി പൊലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ വരെ ഇവർ ജോലി വാഗ്ദാനം ചെയ്തുവാങ്ങിയിരുന്നു. അപേക്ഷ നൽകുന്നതിന് 15000, പരീക്ഷാഫീസായി 10000, യൂണിഫോമിനായി 5000, ജോലി ചേർന്നാൽ ഭക്ഷണത്തിനും താമസസൗകര്യത്തിനുമായി 15000 എന്നിങ്ങനെ പറഞ്ഞാണ് ഇവർ പണം വാങ്ങിയിരുന്നത്.
റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണെന്നും റെയിൽവേയുടെ ഫ്ളാറ്റിലാണ് താമസിക്കുന്നതെന്നും ഇവർ ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചിരുന്നു.
ബാസ്‌കറ്റ് ബാൾ താരമായ ബിൻഷയ്ക്ക് നേരത്തെ റെയിൽവേയിൽ താൽക്കാലിക ജോലി ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് കാലത്ത് അതു നഷ്ടപ്പെട്ടു. റെയിൽവേയിൽ സ്ഥിരം ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്പന്ന കുടുംബത്തിലെ യുവാവിനെ വിവാഹം കഴിച്ച ബിൻഷ ജോലി നഷ്ടപ്പെട്ട കാര്യം ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ചുവച്ചതായും പൊലീസ് പറയുന്നു. ജോലിക്ക് പോകാനുള്ള സൗകര്യത്തിനെന്ന് പറഞ്ഞ് ഇവർ ഭർത്താവിനും കുഞ്ഞിനുമൊപ്പം കണ്ണൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവ് ദിവസേന ഇവരെ കാറിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാറുമുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുമായി ചേർന്നാണ് ഇവരുടെ തൊഴിൽ തട്ടിപ്പെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിൻഷയെ അറസ്റ്രുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |