തൃശൂർ: ബി.എം.ഡബ്ല്യു കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെ ഥാർ ജീപ്പ് ടാക്സി കാറിലിടിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഥാർ ഓടിച്ചിരുന്ന അയ്യന്തോൾ നീലങ്കാവിൽ ഷെറിനെ (29) ആണ് അറസ്റ്റ് ചെയ്തത്. ഷെറിനൊപ്പം ഉണ്ടായിരുന്ന പൊങ്ങണങ്ങാട് സ്വദേശി ശ്രീരാഗ്, അന്തിക്കാട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്.
കൊട്ടേക്കാട് സെന്ററിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന ടാക്സികാറിൽ എതിർദിശയിൽ വന്ന ഥാർ ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന പാടൂക്കാട് രമ്യ നിവാസിൽ രവിശങ്കർ (67) ആണ് തത്ക്ഷണം മരിച്ചത്. രവിശങ്കറിന്റെ ഭാര്യ മായ (61), മകൾ വിദ്യ (35), പേരക്കുട്ടി ഗായത്രി(4), കാർ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ എന്നിവർ ചികിത്സയിലാണ്.
ഷെറിനെതിരെ മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിനും മനഃപൂർവമായ നരഹത്യക്കുമാണ് കേസ്. ബി.എം.ഡബ്ല്യു കാറും ഥാറും അമിതവേഗത്തിലാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബി.എം.ഡബ്ല്യൂ കാർ നിറുത്താതെ പോയി.
വണ്ടി വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ബി.എം.ഡബ്ള്യു കാർ അമിതവേഗത്തിൽ കടന്നുപോയതിന് പിന്നാലെ വന്ന ഥാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
അമിതവേഗത്തിൽ കാർ വരുന്നതു കണ്ട് ഒതുക്കി നിറുത്തിയ ടാക്സി കാറിലേക്കാണ് ഥാർ ഇടിച്ചത്. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ ആരോപിച്ചു. ഥാറിൽ ഉണ്ടായിരുന്ന ഷെറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. മറ്റ് രണ്ടുപേരും അപകടം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. ഥാറിൽ ഉണ്ടായിരുന്നവരും ബി.എം.ഡബ്ള്യു ഓടിച്ചിരുന്നയാളും തമ്മിൽ മുൻ പരിചയമില്ലെന്നാണ് പറയുന്നത്.
അമിതവേഗത്തിൽ മറികടക്കാനുള്ള ശ്രമമാണ് അപകടത്തിലെത്തിയതെന്നാണ് ഷെറിൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പ് നടപടി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടായേക്കും. കുന്നംകുളം സ്വദേശിയുടേതാണ് ഥാർ. ഗുരുവായൂർ രജിസ്ട്രേഷനാണ്.
ബി.എം.ഡബ്ള്യു കാർ അപകടത്തിന് മുൻപുള്ള ദിവസങ്ങളിലും അമിത വേഗത്തിൽ ഇതേ വഴിയിലൂടെ പോയിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സി.സി.ടി.വി കാമറകളുടെ സഹായത്തോടെ ബി.എം.ഡബ്ല്യു കാർ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |