കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ കൊലക്കേസ് പ്രതി വിനീഷ് കർണാടകയിലെ ധർമ്മസ്ഥലയിൽ അറസ്റ്റിൽ. സ്കൂട്ടർ മോഷ്ടിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി ധർമ്മസ്ഥല പൊലീസിൽ കൈമാറിയത്. ചോദ്യം ചെയ്യലിലാണ് കുതിരവട്ടത്തു നിന്ന് രക്ഷപ്പെട്ടയാണെന്ന് മനസിലായത്. തുടർന്ന് കർണാടകയിലെത്തിയ മെഡിക്കൽ കോളേജ് പൊലീസ് രാത്രിയോടെ പ്രതിയെ കോഴിക്കോടെത്തിച്ചു.
ഞായറാഴ്ച രാത്രിയാണ് വിനീഷ് മാനസികരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് രക്ഷപ്പെട്ടത്. ഇതേ വാർഡിലെ മറ്റൊരു അന്തേവാസിയുടെ വിരലിൽ കുടുങ്ങിയ മോതിരം മുറിക്കാൻ അഗ്നിശമന സേനയെത്തിയ സമയത്താണ് അധികൃതരുടെ കണ്ണുവെട്ടിച്ച് വിനീഷ് രക്ഷപ്പെട്ടത്. ഇയാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയ പൊലീസ്, കർണാടക, തമിഴ്നാട് പൊലീസിനെയും റെയിൽവേ സംരക്ഷണ സേനയേയും വിവരമറിയിച്ചിരുന്നു.
ട്രെയിനിൽ മംഗലാപുരത്തെത്തിയ ഇയാൾ അവിടെ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് ധർമ്മസ്ഥലയിലെത്തി. പെട്രോൾ തീർന്നതോടെ സ്കൂട്ടർ വഴിയിലുപേക്ഷിച്ചു. തുടർന്നാണ് മറ്റൊരു സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ചത്. പ്രേമാഭ്യർത്ഥന നിരസിച്ചതിന് പെരിന്തൽമണ്ണ ഏലംകുളത്ത് നിയമ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതിയാണ് വിനീഷ്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് രക്ഷപ്പെടുന്നതിന് നാലുദിവസം മുമ്പ് കുതിരവട്ടത്തെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |