തിരുവനന്തപുരം: നഗരത്തെ വിറപ്പിച്ച് തോക്കുമായി കവർച്ചയ്‌ക്കിറങ്ങിയശേഷം മുങ്ങിയ യു.പി സ്വദേശി മൊഹ്ദ് മോനിഷിനും (25) കൂട്ടാളികൾക്കുമായി തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കാഞ്ചീപുരത്ത് മൊഹ്ദ് മോനിഷും സംഘവുമെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക പൊലീസ് സംഘം അവിടെയെത്തി തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു.
ഫോർട്ട് സ്റ്റേഷൻ പരിധിയിൽ കവർച്ചയ്ക്കും ഇടപ്പഴഞ്ഞിയിൽ കവർച്ചാശ്രമത്തിനും ഉപയോഗിച്ച വാടക സ്‌കൂട്ടർ പട്ടത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ചശേഷം സംഘം ട്രെയിൻമാർഗം തമിഴ്നാട്ടിലേക്ക് കടന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഇക്കഴിഞ്ഞ 22നാണ് ഇടപ്പഴഞ്ഞിയിൽ മലയിൻകീഴ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ സിന്ധുവിന്റെ വീട്ടിൽ കവർച്ചാശ്രമം നടത്തിയത്. സംഭവം തൊട്ടടുത്ത ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഘം പ്രവീണിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം രക്ഷപ്പെട്ടത്.
ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുരേഷിന്റെ വീട്ടിലും സംഘം അന്നേദിവസം കവർച്ച നടത്തിയിരുന്നു. കോവളം സ്വദേശിയായ ദസ്തജീറിൽ നിന്ന് തുണിക്കച്ചവടത്തിനെന്ന പേരിൽ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറാണ് വ്യാജ നമ്പരിൽ കവർച്ചാസംഘം ഉപയോഗിച്ചിരുന്നത്. കവർച്ചാസംഘത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ വൈറലായതോടെ സ്‌കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഘത്തിനായി പൊലീസ് നടത്തിയ തെരച്ചിലിൽ വഞ്ചിയൂരിന് സമീപത്തായി ഒരു യുവതി ഉൾപ്പെടെ ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട് കണ്ടെത്തി. പകൽ സമയത്ത് തുണിവില്പനയ്ക്കിറങ്ങുന്ന സംഘം ആളില്ലാത്ത വീടുകൾ കണ്ടുവച്ച് കവർച്ച നടത്തുന്നതായിരുന്നു രീതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |