തിരുവനന്തപുരം : വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 107 കുറ്റവാളികളെ നാല് മണിക്കൂറിനുള്ളി വലയിലാക്കി തിരുവനന്തപുരം റൂറൽ പൊലീസ്. ഓണക്കാലത്ത് ക്രമസമാധാനം ഉറപ്പിക്കുന്നതിൻെറ ഭാഗമായി മുൻകരുതൽ നടപടിയായാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ 94 പേർ വാറൻഡു പ്രതികളും 13 പേർ പിടികിട്ടാപ്പുള്ളികളുമാണ്.
ഇന്നലെ പുലർച്ചെ അഞ്ചു മുതൽ രാവിലെ ഒൻപത് വരെയായിരുന്നു മിന്നൽ പരിശോധന. തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശില്പ്പയുടെ നേതൃത്വത്തിൽ 5 ഡി.വൈ.എസ്.പിമാരും 38 എസ്.എച്ച്.ഒമാരും ചേർന്നായിരുന്നു പരിശോധന.നെടുമങ്ങാട്ട് നിന്ന് 22 പേർ പിടിയിലായി.ആറ്റിങ്ങലിൽ 30 പേരും കല്ലമ്പലത്ത് 13 പേരും കാട്ടാക്കടയിൽ 50 പേരും പരിശോധനയിൽ പിടിയിലായി. 94 വാറൻഡു പ്രതുികൾ വർഷങ്ങളായി മുങ്ങി നടന്നവരാണ്. നെടുമങ്ങാട് നിന്ന് പിടിയിലായ കൊല്ലം കിളികൊല്ലൂർ സ്വദേശി മനുഗോപാൽ 23 വർഷമായി മുങ്ങി നടക്കുകയായിരുന്നു. ഇയാളുടെ പേരിൽ 192 കേസുകളാണുള്ളത്.1997ൽ ഹരിപ്പാട് ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ബോംബെറിഞ്ഞ് കവർച്ച നടത്തിയ പ്രതിയാണ് ഇയാൾ.പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ചതടക്കം നിരവധി കവർച്ച കേസുകളിലെ പ്രതിയാണ്. എല്ലാ കേന്ദ്രത്തിലും ഒരേ സമയമായിരുന്നു പരിശോധന.അറസ്റ്റിലായവരിൽ ആവശ്യമുള്ളവരെ കരുതൽ തടങ്കലിലേക്ക് മാറ്റും. മറ്റുള്ളരെ ഓണം കഴിയുന്നത് വരെ സ്റ്റേഷൻ അതിർത്തി വിടരുതെന്ന് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയക്കും. വരും ദിവസങ്ങളിൽ സാമൂഹ്യവിരുദ്ധർ ഉൾപ്പെടെയുള്ള കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ചന്തകളിലും ബസ് സ്റ്റാൻഡുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഷാഡോ ടീം ഉൾപ്പെടെയുള്ള പൊലീസിനെ വിന്യസിക്കുമെന്നും റൂറൽ എസ്.പി ഡി.ശില്പ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |