പാലാ : കിടങ്ങൂർ കട്ടച്ചിറയിൽ 64കാരനെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി. പുന്നത്തുറ മാമ്മൂട്ടിൽ കൃഷ്ണന്റെ മകൻ കുഞ്ഞുമോനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കട്ടച്ചിറ രതീഷ് ഭവനിൽ നാരായണൻ നായരുടെ മകൻ രവീന്ദ്രൻ നായരെ (78) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടച്ചിറ കാണിക്കമണ്ഡപത്തിന് സമീപം ആറ്റുമാരിയിലേക്കുള്ള വഴിയിലെ കൃഷിയിടത്തിൽ ഇന്നലെ രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. കുഞ്ഞുമോൻ പാട്ടക്കൃഷി നടത്തിയിരുന്ന സ്ഥലത്ത് ചേനവിളവെടുക്കുന്നതിന് ഇടയിലാണ് സമീപവാസിയായ രവിയുമായി വാക്കേറ്റമുണ്ടായത്. രവീന്ദ്രൻ നായർ കൊണ്ടുവന്ന ജോലിക്കാരനെ കുഞ്ഞുമോൻ വിളിച്ചുകൊണ്ടുപോയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന രവി സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുഞ്ഞുമോനെ കുത്തിവീഴ്ത്തുകയായിരുന്നു. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, കിടങ്ങൂർ എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ കുര്യൻ മാത്യു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കെ.എസ്.ഇ.ബിയിൽ കരാർ ജീവനക്കാരൻ ആയിരുന്ന രവീന്ദ്രൻ നായർ കട്ടച്ചിറയിലെ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ. രവിയുടെ ഭാര്യ അമ്മിണി പിറയാർ കളരിക്കൽ കുടുംബാംഗം. മക്കൾ : ജയശ്രീ, ശ്രീകുമാർ. മരുമകൻ : അനിൽ സതിമന്ദിരം ഏറ്റുമാനൂർ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |